
ആന്ത്രോത്ത്: ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്കുള്ള കപ്പലുകളിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ കയറുന്നത് തടയാൻ ലക്ഷദ്വീപ് ഭരണകൂടം കർശന നടപടി തുടങ്ങി. പ്രത്യേകിച്ച് ആന്ത്രോത്ത്, അഗത്തി ദ്വീപുകളിൽ നിന്നുള്ള കപ്പലുകളിൽ ടിക്കറ്റില്ലാതെ ആളുകൾ കയറുന്നുവെന്ന കപ്പിത്താന്റെ പരാതിയെത്തുടർന്നാണ് നടപടി. ഈ പ്രവണത കപ്പലുകളിൽ അമിത തിരക്കിനും ഗുരുതരമായ സുരക്ഷാ ഭീഷണിക്കും കാരണമാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടർ കം സിഇഒ, കുൽദീപ് സിംഗ് താക്കൂറാണ് ഇതുമായി ബന്ധപ്പെട്ട് സർക്കുലർ പുറത്തിറക്കിയത്.
പുതിയ നിർദേശങ്ങൾ
▪️പോർട്ട് അസിസ്റ്റന്റും പോലീസ് ഉദ്യോഗസ്ഥരും കപ്പലിൽ കയറുന്നതിന് മുമ്പ് എല്ലാ യാത്രക്കാർക്കും സാധുവായ ടിക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കണം.
▪️സാധുവായതും സ്ഥിരീകരിച്ചതുമായ ടിക്കറ്റ് ഹാജരാക്കാത്ത ഒരൊറ്റ യാത്രക്കാരനെയും കപ്പലിൽ കയറാൻ അനുവദിക്കരുത്.
▪️അനധികൃതമായി കപ്പലിൽ പ്രവേശിക്കുന്നത് തടയാൻ കയറുന്ന സ്ഥലത്ത് (embarkation point) കർശനമായ നിരീക്ഷണം പാലിക്കണം.
▪️ഈ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന എല്ലാ വീഴ്ചകളും അലംഭാവങ്ങളും ഗൗരവമായി കണക്കാക്കും.
ഈ ഉത്തരവുകൾ ഉടനടി നടപ്പിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലക്ഷദ്വീപ് യാത്രകളിലെ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ ഈ സുപ്രധാന നീക്കം.
