
കവരത്തി: അഗത്തി ദ്വീപിൽ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തിയ കോൺഗ്രസ് നേതാവ് ദിൽഷാദ് എം.ഐ അടക്കമുള്ള പൊതുപ്രവർത്തകർക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗത്തിലും അന്യായ അറസ്റ്റിലും ശക്തമായ പ്രതിഷേധമറിയിച്ച് ലക്ഷദ്വീപ് എംപി ഹംദുള്ള സഈദ്. സമാധാനപരമായി പ്രതിഷേധിച്ച പൊതുപ്രവർത്തകർക്കെതിരെയുള്ള പോലീസിന്റെ ഇത്തരം നടപടികൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ മൂല്യങ്ങളോടുള്ള തുറന്ന വെല്ലുവിളിയുമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.
അധികാരികൾക്ക് മുന്നിൽ വസ്തുതകൾ നിരത്തി സംസാരിക്കാനും ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കാനും ഭരണഘടന ഓരോ പൗരനും അവകാശം നൽകുന്നുണ്ടെന്ന് എംപി ഓർമ്മിപ്പിച്ചു. ജനങ്ങളുടെ അടിസ്ഥാന പൗരാവകാശങ്ങളെ ഇല്ലാതാക്കാനോ അടിച്ചമർത്താനോ പോലീസിന് അധികാരമില്ല. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഭരണകൂടത്തിന്റെ ഏത് നീക്കത്തെയും ജനാധിപത്യപരമായി ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്നും ജനങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ ഹംദുള്ള സഈദ്, നീതിക്കായി പോരാടിയ മുഴുവൻ പൊതുപ്രവർത്തകർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു.
















