
കോഴിക്കോട്: ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടുന്ന രീതിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന പുതിയ മദ്യനയത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് നിവേദനം സമർപ്പിച്ചു. ദ്വീപ് ജനത ഇന്ന് നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പുറമെ, രാജ്യത്തിന്റെ ബഹുമാനപ്പെട്ട പ്രസിഡന്റ് ഒപ്പുവെച്ച് നടപ്പിലാക്കാനിരിക്കുന്ന പുതിയ മദ്യനയം ദ്വീപിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കുമെന്നും പുതുതലമുറയുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ ഗുരുതരമായ വിഷയം രാജ്യത്തിന്റെ ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി സുൽത്താനുൽ ഉലമ എ.പി. ഉസ്താദിന്റെയും സയ്യിദ് ബദ്റുസ്സാദാത്ത് ഖലീൽ തങ്ങളുടെയും നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതോടൊപ്പം, ഇതേ വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് സമർപ്പിച്ച അപേക്ഷയുടെ പകർപ്പും അവർ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച ഉപദേശ നിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ജില്ലാ മുസ്ലിം ജമാഅത്ത് നിവേദനം സമർപ്പിച്ചത്.
















