
കവരത്തി: ലക്ഷദ്വീപിലെ കവരത്തിയിൽ വച്ച് രാജ്യത്തെ ആദ്യ വാണിജ്യ സീപ്ലെയിൻ ഓപ്പറേറ്ററായ സ്കൈഹോപ്പ് ഏവിയേഷന്റെ (SkyHop Aviation) വിമാനത്തിന് നേരിയ അപകടം സംഭവിച്ചതിനെ തുടർന്ന് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. കവരത്തി ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന ‘എം.എഫ്.വി. ബ്ലൂഫിൻ’ (MFV BLUEFIN) എന്ന ഫിഷറീസ് വകുപ്പിൻ്റെ ബോട്ടിലാണ് സീപ്ലെയിന്റെ ചിറക് തട്ടിയത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വിമാനം ജെട്ടിയിലേക്ക് അടുപ്പിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ വിമാനത്തിന്റെ ചിറകിനും ബോട്ടിനും നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നിലവിൽ യാത്രകൾ നിർത്തിവച്ചിരിക്കുന്നത്. സാങ്കേതിക വിദഗ്ധർ എത്തി വിമാനം വിശദമായി പരിശോധിച്ച ശേഷം മാത്രമേ സർവീസ് പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) പ്രത്യേക അനുമതിയോടെ ലക്ഷദ്വീപിലെ ദ്വീപുകൾ തമ്മിലും കേരള തീരവുമായുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായാണ് സ്കൈഹോപ്പ് ഏവിയേഷൻ സർവീസുകൾ ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ (UDAN) പദ്ധതിക്ക് കീഴിൽ കൊച്ചി-അഗത്തി റൂട്ടിലും തുടർന്ന് കവരത്തി, കൽപ്പേനി, കടമത്ത് തുടങ്ങിയ ദ്വീപുകളെ ബന്ധിപ്പിച്ചും നടത്തുന്ന ഈ സർവീസിന് 19 സീറ്റുകളുള്ള ഡി ഹാവിലാൻഡ് കാനഡ DHC-6 ട്വിൻ ഓട്ടർ (DHC-6 Twin Otter) വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ദ്വീപുകളിലെ പരിമിതമായ റൺവേ സൗകര്യങ്ങൾക്ക് പകരമായി വിനോദസഞ്ചാര മേഖലയ്ക്കും അടിയന്തര ആരോഗ്യ ആവശ്യങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്ന ഈ അത്യാധുനിക സർവീസാണ് പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ അപകടത്തെ തുടർന്ന് ഇപ്പോൾ താത്കാലികമായി തടസ്സപ്പെട്ടിരിക്കുന്നത്.
















