ആന്ത്രോത്ത്: ലക്ഷദ്വീപിന്റെ കായിക ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് മുഹമ്മദ് ഷഫീഖ് എം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) വോളിബോൾ കോച്ചായി സ്ഥാനക്കയറ്റം നേടി. സായ്‌യുടെ ചരിത്രത്തിൽ വോളിബോൾ പരിശീലകനായി ഈ പദവിയിലെത്തുന്ന ആദ്യ ലക്ഷദ്വീപ് സ്വദേശിയെന്ന അപൂർവ്വ ബഹുമതിയും ഇതോടെ ഷഫീഖിന് സ്വന്തമായി. നിലവിൽ ആന്ത്രോത്ത് സായ് സെന്റർ ഇൻ-ചാർജും അസിസ്റ്റന്റ് വോളിബോൾ പരിശീലകനുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

​2017-ൽ പഞ്ചാബിലെ മസ്തൂന സാഹിബ് സെന്ററിൽ അസിസ്റ്റന്റ് കോച്ചായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഷഫീഖ്, അന്താരാഷ്ട്ര-ദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. 2019 മാർച്ച് മുതൽ ആന്ത്രോത്ത് എസ്.ടി.സിയിൽ ചുമതലയേറ്റ അദ്ദേഹം, ചുരുങ്ങിയ കാലയളവിനുള്ളിൽ ദ്വീപിലെ കായികതാരങ്ങളെ സംസ്ഥാന-അന്തർ ദ്വീപ് മത്സരങ്ങളിൽ വൻ വിജയങ്ങളിലേക്ക് നയിച്ചു. കായിക മേഖലയിലെ അദ്ദേഹത്തിന്റെ അർപ്പണബോധത്തിനും മികച്ച പരിശീലന മികവിനുമുള്ള അംഗീകാരമായാണ് ഈ പുതിയ സ്ഥാനക്കയറ്റം വിലയിരുത്തപ്പെടുന്നത്.

Advertisement

​ലക്ഷദ്വീപിലെ വോളിബോൾ താരങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി ലക്ഷദ്വീപ് വോളിബോൾ അസോസിയേഷനെ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി (VFI) അഫിലിയേറ്റ് ചെയ്യിക്കാനുള്ള സജീവമായ നീക്കങ്ങൾ അദ്ദേഹം നടത്തിവരികയാണ്. കൂടാതെ, ആന്ത്രോത്ത് സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ വോളിബോൾ സ്റ്റേഡിയം, ഹോസ്റ്റൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഒരു അത്യാധുനിക സ്പോർട്സ് കോംപ്ലക്സിനായുള്ള രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് ഈ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisement

​ഷഫീഖിന്റെ ഈ സുവർണ്ണ നേട്ടം ആഘോഷിക്കുന്നതിനായി ആന്ത്രോത്തിലെ മുതിർന്ന കായികതാരങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. മജദുദ്ദീൻ അൽ ജലാലിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ഇ.ടി ഇൻസ്ട്രക്ടർ അൻവർ സി.കെ, ഫുട്ബോൾ പരിശീലകൻ ഷിറാസ് ഖാലിദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ദ്വീപിലെ വോളിബോൾ വികസനത്തിന് ഷഫീഖ് നൽകുന്ന സംഭാവനകളെ മുൻനിർത്തി കായിക താരങ്ങൾ അദ്ദേഹത്തിന് ഉപഹാരം സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here