
ആന്ത്രോത്ത്: ലക്ഷദ്വിപിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായ മുന്നേറ്റത്തിന് നേതൃത്വപരമായ പങ്കുവഹിക്കുന്ന ആന്ത്രോത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രധാന കോഴ്സുകളിൽ ഒന്നായ ബി.എസ്.സി അക്വാകൾച്ചർ കോഴ്സ് നിർത്തലാക്കുന്നു. നിലവിൽ രണ്ടാം വർഷത്തിലും മൂന്നാം വർഷത്തിലുമായി ബി.എസ്.സി അക്വാകൾച്ചർ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കുന്നതിനുള്ള അവസരമുണ്ടാകും. എന്നാൽ 2025-2026 അധ്യയന വർഷം മുതൽ ഒന്നാം വർഷ ബി.എസ്.സി അക്വാകൾച്ചറിന് പ്രവേശനം നൽകില്ല എന്ന് ലക്ഷദ്വിപ് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ പത്മകാർ റാം ത്രിപാഠി ഇറക്കിയ ഓഫിസ് സർക്കുലറിൽ പറയുന്നു.
ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ആന്ത്രോത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിന് സാധിച്ചിട്ടുണ്ട്. നേരത്തെ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലായിരുന്നപ്പോഴും, പിന്നീട് പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിലേക്ക് മാറിയപ്പോഴും സർവ്വകലാശാലയിലെ ആദ്യ മൂന്ന് റാങ്കുകൾ ഉൾപ്പെടെ ആന്ത്രോത്ത് കോളേജിന് സമ്മാനിച്ച ഡിപ്പാർട്ട്മെന്റാണ് അക്വാകൾച്ചർ ഡിപ്പാർട്ട്മെന്റ്. പോണ്ടിച്ചേരി സർവകലാശാലയിലേക്ക് ആന്ത്രോത്ത്, കടമത്ത് കോളേജുകൾ മാറ്റിയപ്പോൾ പോണ്ടിച്ചേരി സർവകലാശാലയിൽ അക്വാകൾച്ചർ കോഴ്സുകൾ ഇല്ലായിരുന്നു. തുടർന്ന് അധ്യാപകരും, വിദ്യാർഥികളും, വിദ്യാർത്ഥി സംഘടനകളുമെല്ലാം രണ്ടു വർഷത്തോളം നടത്തിയ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് ബി.എസ്.സി അക്വാകൾച്ചർ കോഴ്സ് പോണ്ടിച്ചേരി സർവകലാശാലയുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയത്. ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച്, നമ്മുടെ കടലുകളിലെ ജൈവ സംരക്ഷണ ഗവേഷണങ്ങൾക്ക് ശക്തി പകരാൻ കൂടി ഉദ്ദേശിച്ചാണ് ബി.എസ്.സി അക്വാകൾച്ചർ കോഴ്സ് ആന്ത്രോത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നൽകിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവർഷമായി ആന്ത്രോത്ത് കോളേജിൽ ബി.എസ്.സി അക്വാകൾച്ചറിന് 73%, 93%, 92% എന്നിങ്ങനെ ഉയർന്ന വിജയശതമാനമാണുള്ളത്. വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയ കോഴ്സാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കുന്നത്. ഇതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ അധ്യയന വർഷം ലക്ഷദ്വിപിൽ നിന്നും പ്ലസ് ടൂ സയൻസിൽ മാത്രം 255 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാത്തിന് അർഹത നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സേ പരീക്ഷകൾക്ക് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവരെ കൂടി ഉൾപ്പെടുത്തിയാൽ, വരുന്ന അധ്യയന വർഷത്തിൽ സയൻസ് വിഭാഗത്തിൽ മാത്രം മുന്നൂറോളം വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി കാത്തിരിക്കുന്നത്. വൻകരയിലെ കോളേജുകളിൽ ഇവർക്ക് എല്ലാവർക്കും സയൻസ് കോഴ്സുകൾ ലഭ്യമാവില്ല. സാമ്പത്തികമായും മറ്റുമുള്ള കാരണങ്ങളാൽ വൻകരയിൽ പോയി ഉന്നത പഠനം നടത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾ സയൻസ് ബിരുദത്തിനായി ആശ്രയിച്ചിരുന്നതും ആന്ത്രോത്ത് കോളേജിലെ ബി.എസ്.സി അക്വാകൾച്ചർ കോഴ്സിനെയാണ്. 30 സീറ്റുള്ള ഈ കോഴ്സിന് എല്ലാ വർഷവും 15-ൽ കൂടുതൽ വിദ്യാർഥികൾ അഡ്മിഷൻ എടുക്കാറുണ്ട്. പോണ്ടിച്ചേരി സർവകലാശാലക്ക് കീഴിൽ ബി.എസ്.സി അക്വാകൾച്ചർ കോഴ്സ് നൽകുന്ന ഏക സ്ഥാപനം കൂടിയാണ് ആന്ത്രോത്ത് കോളേജ്.
ലക്ഷദ്വീപിന്റെ പ്രത്യേക സാഹചര്യത്തിൽ, വർധിച്ചു വരുന്ന പവിഴപ്പുറ്റുകളുടെ തകർച്ചയും മത്സ്യ സമ്പത്തിന്റെ കുറവുകളുമെല്ലാം പരിഹരിക്കുന്നതിന് വേണ്ട ശാസ്ത്രീയമായ പഠന ഗവേഷണങ്ങൾ നടത്താനും, തീരദേശ – മത്സ്യ ഗവേഷണ സ്ഥാപനങ്ങളിലും, പരിസ്ഥിതി വകുപ്പിലും ഉൾപ്പെടെ ഉയർന്ന തസ്തികകളിൽ ജോലിയിൽ പ്രവേശിക്കാനും സാധിക്കും എന്ന പ്രത്യേക കൂടി അക്വാകൾച്ചർ പഠനത്തിലൂടെയുണ്ട്. അക്വാകൾച്ചർ കോഴ്സ് നിർത്തലാക്കുന്നതോടെ സമുദ്ര ഗവേഷണ രംഗത്ത് ദക്ഷിണേന്ത്യയിലെ പല ഗവേഷകരും പ്രധാനമായും ആശ്രയിക്കുന്ന കോടിക്കണക്കിന് രൂപ ചിലവിട്ട് നിർമ്മിച്ച ആന്ത്രോത്ത് കോളേജിലെ ലബോറട്ടറികൾ കൂടി അടച്ചു പൂട്ടേണ്ടി വരും.
ലക്ഷദ്വിപിലെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നത് ഈ മേഖലയിൽ പ്രാവീണ്യമില്ലാത്ത ഹയർ എഡ്യൂക്കേഷൻ നോഡൽ ഓഫീസറാണ്. കടമത്ത്, ആന്ത്രോത്ത് കോളേജുകളിലെ അധ്യാപകരിൽ നല്ലൊരു പങ്കും ജെ.ആർ.എഫ്/ പി.എച്ച്.ഡി യോഗ്യതകൾ ഉള്ളവരാണ്. എന്നാൽ നയപരമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഉന്നത യോഗ്യതയുള്ള അധ്യാപകരോട് ഹയർ എഡ്യൂക്കേഷൻ നോഡൽ ഓഫീസർ ഒരു കൂടിയാലോചനയും നടത്തുന്നില്ല എന്ന് മാത്രമല്ല, അവർ നൽകുന്ന നിർദേശങ്ങൾക്ക് നോഡൽ ഓഫീസർ പുല്ലുവില പോലും നൽകുന്നില്ല എന്ന ആക്ഷേപവുമുണ്ട്. ലക്ഷദ്വീപിലെ പ്രത്യേക സാഹചര്യവും വിദ്യാർത്ഥികളുടെ ഭാവിയും പരിഗണിച്ച് ആന്ത്രോത്ത് കോളേജിൽ അക്വാകൾച്ചർ കോഴ്സ് നിലനിർത്തുന്നതിന് വേണ്ട നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
