
ആന്ത്രോത്ത്: സിക്കിമിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്ന് മരണപ്പെട്ട ആന്ത്രോത്ത് ദ്വീപ് സ്വദേശി ധീരജവാൻ സൈനുദ്ദീന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സിക്കിമിലെ ചാറ്റെനിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമാണ് സൈനിക ക്യാംപ് തകർന്നത്. അന്ന് തന്നെ മൂന്നുപേരുടെ മൃതദേഹം ലഭിച്ചെങ്കിലും ആറുപേരെ കാണാതാവുകയായിരുന്നു. കാണാതായവരിൽ ലക്ഷദ്വിപിലെ ആന്ത്രോത്ത് ദ്വീപ് സ്വദേശി പടിപ്പുരക്കാട് സൈനുദ്ദീനും ഉണ്ടായിരുന്നു. ജൂൺ ഒന്നിന് ഞായറാഴ്ച രാത്രി 7 മണിയോടെയുണ്ടായ കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. നിസ്സാര പരുക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് കാണാതായ ആറുപേരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ശനിയാഴ്ച ധീരജവാൻ സൈനുദ്ദീന്റെ മൃതദേഹം കണ്ടെത്തിയത്.
ധീരജവാൻ സൈനുദ്ദീന്റെ മൃതദേഹം ഇന്നു രാവിലെ ഡെൽഹിയിൽ നിന്നും കരസേനയുടെ പ്രത്യേക വിമാനത്തിൽ അഗത്തി എയർപോർട്ടിൽ എത്തിച്ചു. അഗത്തിയിൽ ലക്ഷദ്വിപ് ഭരണകൂടം ഔദ്യോഗികമായി ഏറ്റുവാങ്ങി. അവിടെ നിന്നും ഹെലികോപ്റ്ററിൽ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ ആന്ത്രോത്ത് ഹെലിപാഡിൽ എത്തിച്ചു. ഹെലിപാഡിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സ്വീകരിച്ചു. ആദ്യം ഭാര്യ വീട്ടിലെത്തിച്ച് ഭാര്യ റഫ്കാനക്ക് കാണാൻ അവസരമൊരുക്കി. മൂന്നു വയസ്സുകാരി കുഞ്ഞു മകൾ ഷഹ്ലിമ എന്താണ് സംഭവിക്കുന്നത് എന്ന് പോലുമറിയാതെ അടുത്ത് നിൽപ്പുണ്ടായിരുന്നു. തുടർന്ന് സൈനുദ്ദീൻ ജനിച്ചു വളർന്ന സ്വന്തം വീട്ടിലേക്കും എത്തിച്ചു. ഹെലിപാഡ് മുതൽ വഴിയിലുടനീളം നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചു വരുന്ന വാഹനത്തിന് അഭിവാദ്യമർപ്പിച്ച് തടിച്ചുകൂടിയിരുന്നു.
പടിപ്പുരക്കാട് എന്ന സൈനുദ്ദീന്റെ വീട്ടുമുറ്റത്ത് തടിച്ചുകൂടിയ ആയിരങ്ങൾക്കിടയിലേക്ക് അദ്ദേഹത്തിന്റെ ഭൗതിക ശരീരം എടുത്തതും നാട്ടുകാർ മുഴുവനും വിതുമ്പുകയായിരുന്നു. വീട്ടുമുറ്റത്ത് വെച്ച് സൈന്യത്തിന്റെ ആചാരപരമായ ചടങ്ങുകളോടെ വിട നൽകി. തുടർന്ന് ആന്ത്രോത്ത് ഖാളി ഹംസക്കോയ ഫൈസിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനക്ക് ശേഷം രിഫാഈ പള്ളിയിൽ എത്തിച്ച് മയ്യിത്ത് നിസ്കാരം നടത്തി. അവസാനമായി ധീരജവാൻ സൈനുദ്ദീന്റെ മൃതദേഹം ഖബറിലേക്ക് ഇറക്കുമ്പോൾ അവിടെ കൂടിയ ആയിരങ്ങളുടെയും അധരങ്ങൾ വിതുമ്പുകയായിരുന്നു. ചാറ്റൽമഴയുടെ അകമ്പടിയോടെ ഖബറടക്കം നടക്കുമ്പോൾ മഴത്തുള്ളികൾക്കൊപ്പം അവിടെയുണ്ടായിരുന്ന മുഴുവൻ ജനങ്ങളുടെയും കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ കൂടി ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പഠിപ്പിച്ച ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച്, ജീവിതം തന്നെ രാജ്യത്തിനു വേണ്ടി സമർപ്പിച്ച പ്രിയ സുഹൃത്തിന്റെ പാരത്രിക ജീവിതം സന്തോഷത്തിലാവട്ടെ. ധീരജവാൻ സൈനുദ്ദീന് ദ്വീപ് മലയാളിയുടെ ആദരാഞ്ജലികൾ.
