
ആന്ത്രോത്ത്: പണ്ടാരം ഭൂമിയിലെ മൂല്യ നിർണ്ണയ സർവ്വേ നടപടികൾക്കായി കനത്ത സുരക്ഷാവലയത്തിൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇന്ന് ഉച്ചതിരിഞ്ഞ് വീണ്ടും പണ്ടാത്ത് പ്രദേശത്തെത്തി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ.ജലാലുദ്ദീൻ കോയയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു.
തിങ്കളാഴ്ച വരെ സമയം വേണമെന്നും അതിന് ശേഷം നിങ്ങൾക്ക് വേണ്ടത് ചെയ്യാമെന്നും എ. ജലാലുദ്ദീൻ കോയ ഡെപ്യൂട്ടി കളക്ടറോട് പറഞ്ഞു. എല്ലാവരുടെയും മുന്നിൽവെച്ച് തരുന്ന വാക്കാണെന്നും, അതിന് എല്ലാവർക്കും സമ്മതമല്ലേ എന്നും ഡെപ്യൂട്ടി കളക്ടർ എല്ലാവരോടുമായി ചോദിച്ചു. എല്ലാവരും ചേർന്ന് സമ്മതമാണ് എന്ന് അറിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി കളക്ടർ ജലാലുദ്ദീൻ കോയക്ക് കൈ കൊടുത്തു പിരിയുകയായിരുന്നു.
