
ഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനു നേരെ പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും നടത്തിയ കടുത്ത ബലപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച മാർച്ചിൽ ഡൽഹിയിൽ പൊലീസിന്റെ കടുത്ത നടപടിയും കൂട്ട അറസ്റ്റുമാണ് അരങ്ങേറിയത്. ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധിയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത നേതാക്കൾക്ക് പിന്നീട് സ്റ്റേഷൻ ജാമ്യം അനുവദിച്ചു.
ഡൽഹിയിൽ നടന്ന കൂട്ട അറസ്റ്റിന്റെ ഭാഗമായി ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും എം.പിയുമായ അഡ്വ. ഹംദുള്ള സഈദും അറസ്റ്റിലായിരുന്നു. അദ്ദേഹത്തോടൊപ്പം കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് തുടങ്ങിയ കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചാലും സമരരംഗത്ത് ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, കേരളത്തിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് സമരം ശക്തമായത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർഥികൾക്കെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വസതിക്കു സമീപമുള്ള ലോക് കല്യാൺ മാർഗിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.
















