അമിനി: ​ഇന്റർ ഐലൻഡ് ലക്ഷദ്വീപ് ഗെയിംസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അമിനിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആന്ത്രോത്ത് ടീം കിരീടം ചൂടി. ഈ വിജയത്തോടെ ആന്ത്രോത്ത് ആറാം തവണയാണ് ഇന്റർ ഐലൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്. ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച അമിനിക്ക് ഗംഭീരമായ കാണികളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും, നിർണ്ണായക ദിനം ആന്ത്രോത്തിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ വഴങ്ങുകയായിരുന്നു.

ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ആന്ത്രോത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. മത്സരത്തിന്റെ 50 മിനിറ്റ് 44 സെക്കൻഡിലായിരുന്നു ആദ്യ ഗോൾ പിറന്നത്. മുഹമ്മദ് ഷമ്മാസ് എടുത്ത അതിമനോഹരമായ കോർണർ കിക്ക്, മുഹമ്മദ് ഇർഫാൻ എം.പി. (ജെഴ്സി നമ്പർ 2) വലയിലേക്ക് തിരിച്ചുവിട്ടു. 79-ാം മിനിറ്റിൽ ടീം ആന്ത്രോത്തിന്റെ താരം ഉവൈസിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നത് മത്സരത്തിന് ചെറിയ തോതിൽ നാടകീയത നൽകി. എന്നാൽ ഒരു താരം ചുവപ്പ് കണ്ട് പുറത്തു പോയത് ആന്ത്രോത്ത് ടീമിൻ്റെ വീര്യം കെടുത്തിയില്ല. തുടർന്ന്, തൊട്ടടുത്ത നിമിഷത്തിൽ തന്നെ 80 മിനിറ്റ് 54 സെക്കൻഡിൽ മുഹമ്മദ് നസീഫിന്റെ (ജെഴ്സി നമ്പർ 15) അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ രണ്ടാം ഗോളും നേടി ആന്ത്രോത്ത് കിരീടം ഉറപ്പിച്ചു. ​

മത്സരശേഷം നടന്ന പുരസ്‌കാര വിതരണച്ചടങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ ആദരിച്ചു. ടൂർണമെന്റിലെ മികച്ച താരമായി ആന്ത്രോത്തിന്റെ മുഹമ്മദ് ഇർഫാൻ എം.പി. (ജെഴ്സി നമ്പർ 2) തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ആന്ത്രോത്തിന്റെ മുഹമ്മദ് നസീഫ് (ജെഴ്സി നമ്പർ 15) ആണ് ടോപ് സ്കോറർ പുരസ്‌കാരം നേടിയത്. കിൽത്താൻ ടീമിലെ ഷഫീഖ് (ജെഴ്സി നമ്പർ 43) മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ആന്ത്രോത്തിന്റെ യുവതാരം മുഹമ്മദ് ഷമ്മാസ് (ജെഴ്സി നമ്പർ 6) മികച്ച എമർജിംഗ് പ്ലയർ പുരസ്‌കാരം സ്വന്തമാക്കി. ഫെയർ പ്ലേ പുരസ്‌കാരം ടീം ബിത്രക്ക് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here