
കവരത്തി: ത്രിഭാഷാ നയത്തിന്റെ പേരിൽ സകൂളുകളിൽ അറബി/ മഹൽ ഭാഷകൾ ഒഴിവാക്കിതിനെതിരെ എൻ.എസ്.യു.ഐ ലക്ഷദ്വിപ് ഘടകം കോടതിയെ സമീപിച്ചു. വിദ്യാർത്ഥികളെയും ജനങ്ങളെയും കേൾക്കാതെ ലക്ഷദ്വിപ് ഭരണകൂടം നടപ്പാക്കിയ ത്രിഭാഷാ നയത്തിന്റെ ഭാഗമായി ലക്ഷദ്വിപിന്റെ സംസ്കാരവും പാരമ്പര്യവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന അറബി ഭാഷയെയും മിനിക്കോയ് ദ്വീപുകാർ സംസാരിക്കുകയായിരുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അംഗീകാരം കൂടിയുള്ള മഹൽ/ ദിവഹി ഭാഷയെയും ഒഴിവാക്കിയ നടപടിക്കെതിരെ കഴിഞ്ഞ ദിവസം എൻ.എസ്.യു.ഐ ലക്ഷദ്വിപ് ഘടകം ലക്ഷദ്വിപ് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർക്ക് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ എൻ.എസ്.യു.ഐയുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ ലക്ഷദ്വിപ് കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ചാണ് കോടതിയെ സമീപിച്ചത് എന്ന് എൻ.എസ്.യു.ഐ സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ അറിയിച്ചു.
