
കവരത്തി: പ്രമുഖ ചരിത്രക ഗവേഷകനും വാഗ്മിയും തവനൂർ എം.എൽ.എയുമായ ഡോ.കെ.ടി ജലീൽ ലക്ഷദ്വിപ് സന്ദർശിച്ചു. കവരത്തി ദ്വീപിലെത്തിയ അദ്ദേഹത്തെ സി.പി.ഐ(എം) പ്രവർത്തകർ സ്വീകരിച്ചു. കവരത്തിയിൽ വെച്ച് ദ്വീപ് മലയാളി പ്രതിനിധിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ ലക്ഷദ്വിപിലെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
ലക്ഷദ്വീപുകാരായ ജനങ്ങൾ അവരുടെ പ്രത്യേക ഗോത്ര വർഗ്ഗ സംസ്കാരം പിന്തുടരുന്നവരാണ്. വസ്ത്രധാരണം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അവർ പിന്തുടർന്നു പോരുന്നത് ആ പ്രത്യേക സംസ്കാരമാണ്. അതിന് ഏതെങ്കിലും മതത്തിന്റെ മേൽവിലാസം നൽകി അവരെ മാറ്റിനിർത്തപ്പെടേണ്ടതല്ല. സ്കൂൾ യൂണിഫോം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകാരായ ജനങ്ങളെ കേൾക്കാതെയും അവരുടെ വികാരം ഉൾക്കൊള്ളാതെയും എടുത്ത തീരുമാനങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷദ്വിപിലെ ആൾതാമസമില്ലാത്ത ദ്വീപുകളിലെ ഭൂമികൾ കാലാകാലങ്ങളായി ദ്വീപുകാരായ ജനങ്ങൾ കൈവശം വെച്ച് അനുഭവിച്ചു പോരുകയാണ്. അത്തരം ദ്വീപുകളിൽ ടൂറിസം നടപ്പാക്കുമ്പോൾ ആ ഭൂ ഉടമകളെ വിശ്വാസത്തിലെടുക്കണം. ലോകത്തിലെവിടെയും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അതാത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് തോഴിൽ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. അത് ലക്ഷദ്വിപിലും ഉണ്ടാവണം. ആത്യന്തികമായി, ടൂറിസം പദ്ധതികളുടെ പ്രയോജനം ലക്ഷദ്വിപിലെ ജനങ്ങൾക്ക് ലഭിക്കണമെന്നും കെ.ടി ജലീൽ പറഞ്ഞു.
ലക്ഷദ്വീപിലെ വിദ്യാർത്ഥികളും രോഗികളും ഉൾപ്പെടെ യാത്രാ ദുരിതം നേരിടുകയാണ്. യാത്ര ചെയ്യാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. ലക്ഷദ്വിപിൽ സ്ത്രീധനമില്ല; ഇവിടെ സ്ത്രീയാണ് ധനം. അത് കേരളത്തിന് മാതൃകയാണ്. സ്ത്രീകൾ വിദ്യാഭ്യാസ രംഗത്തും സജീവമായ മുന്നേറ്റം നടത്തുന്നതായി ലക്ഷദ്വിപിൽ കാണാനായി. വിദ്യാഭ്യാസം ലഭിക്കുന്നതോടെ സ്ത്രീകൾ സ്വയം ശാക്തീകരിക്കപ്പെടും. സ്ത്രീ വിദ്യാഭ്യാസത്തിന് ദ്വീപുകളിൽ നൽകുന്ന മുന്തിയ പരിഗണന ശക്തമായി മുന്നോട്ട് കൊണ്ടുപോവണമെന്നും ഡോ.ജലീൽ ഓർമിപ്പിച്ചു.
