
കൊച്ചി: സയ്യിദ് ഫതഹുള്ളാ മുത്തുകോയ തങ്ങളുടെ വിയോഗത്തിൽ അനുസ്മരണം രേഖപ്പെടുത്തി ലക്ഷദ്വീപ് എം.പി ഹംദുള്ളാ സഈദ്. മുത്തുകോയ തങ്ങളുടെ വിയോഗം ദ്വീപു ചരിത്രത്തിലെ സംശുദ്ധമായ ഒരു അധ്യായത്തിന് പര്യവസാനം കുറിക്കുകയാണെന്നും അഗാധമായ പാണ്ഡിത്യത്താൽ ലക്ഷദ്വീപിന്റെ ധാർമികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് തങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നുവെന്നും ഹംദുള്ളാ സഈദ് പറഞ്ഞു.
അമിനി കേന്ദ്രമാക്കി ഫതഹുള്ളാ തങ്ങൾ ആരംഭിച്ച ദീനീ പ്രവർത്തനങ്ങൾ ഇന്ന് ദ്വീപിലെ ഇസ്‌ലാമിക മുന്നേറ്റത്തിന് ശക്തമായ ഊർജം പകർന്നിട്ടുണ്ട്. സമൂഹത്തിനു നൽകാവുന്ന ഏറ്റവും വലിയ സമ്പത്ത് അറിവാണെന്നതായിരുന്നു തങ്ങളുടെ ദർശനം. ആദർശത്തെ മുറുകെ പിടിച്ചു കൊണ്ട് മദ്സകളും അറബിക് കോളേജും സ്ഥാപിച്ച് തങ്ങൾ മാതൃകയാവുകയായിരുന്നു.
തന്റെ പിതാവായ പി.എം സഈദ് സാഹിബും ഫതഹുള്ളാ തങ്ങളും കാത്തുസൂക്ഷിച്ച ആത്മബന്ധത്തെ പറ്റി അനുശോചനത്തിൽ ഹംദുള്ളാ സഈദ് വാചാലനായി. ഈ ആത്മബന്ധം ലക്ഷദ്വീപിന്റെ മത വൈജ്ഞാനിക ചരിത്രത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും അനശ്വരമായതാണെന്നും എം പി കൂട്ടി ചേർത്തു.
