
കോഴിക്കോട്: അമിനി ദ്വീപ് ഖാളിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ മെമ്പറും ലക്ഷദ്വീപിന്റെ ആത്മീയ നേതാവുമായ സയ്യിദ് ഫതഹുള്ളാ മുത്തുകോയ തങ്ങൾ വഫാത്തായി. 83 വയസ്സായിരുന്നു. കോഴിക്കോട് ഇഖ്റഅ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 9 മണിക്കായിരുന്നു അന്ത്യം.
1942 ആഗസ്റ്റ് 17 ന് അമിനി ദ്വീപിൽ പാട്ടകൽ സയ്യിദ് അബൂസ്വാലിഹ് കുഞ്ഞിക്കോയ തങ്ങളുടെയും പാത്തുമ്മാതാട ഹലീമാബീവിയുടെയും മകനായി ജനിച്ച ഫതഹുള്ളാ തങ്ങൾ കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം ലക്ഷദ്വീപിന്റെ ആത്മീയ വഴിയിൽ നിറ സാന്നിധ്യമായിരുന്നു.
അമിനി ദ്വീപിലെ ഗവണ്മെന്റ് സ്കൂളിലെയും പാരമ്പര്യ മത പഠനമനുസരിച്ചുള്ള പ്രാഥമിക പഠനത്തിനും ശേഷം കേരളം, കർണാടക എന്നിവിടങ്ങളിൽ വിവിധ ദർസുകളിൽ പഠനം നടത്തി. പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളേജിൽ നിന്നും ഫൈസി ഉന്നത പഠനം പൂർത്തിയാക്കി. താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ, ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാർ.
കേരളം, ലക്ഷദ്വീപ് എന്നിവക്ക് പുറമെ ശ്രലങ്കയിലെ കൊളമ്പോ കേന്ദ്രമായും ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ തങ്ങൾ നടത്തിയിരുന്നു.
പരേതയായ അമിനി പാട്ടകൽ മുത്തിബിയാണ് ഭാര്യ. സയ്യിദ് അബൂസ്വാലിഹ് തങ്ങൾ, സയ്യിദ് ശിഹാബുദീൻ തങ്ങൾ, സയ്യിദ ഖദീജ, സയ്യിദ ഹാജറാബി, സയ്യിദ ഹമീദത്ത്ബി, സയ്യിദ ഹഫ്‌സ, സയ്യിദ സഫിയാബി, സയ്യിദ സുമയ്യ, സയ്യിദ സത്തി ഫഇസാ, പരേതനായ സയ്യിദ് മുഹമ്മദ് ഖാസിം തങ്ങൾ എന്നിവർ മക്കളാണ്.
ഉച്ചയ്ക്ക് ഒരുമണിക്ക് സമസ്ത ക്യാമ്പസ് മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടന്നു. പൊതു ദർശനത്തിന് ശേഷം ഖബർ അടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കൊണ്ടോട്ടി മുണ്ടക്കുളം ശംസുൽ ഉലമ സ്മാരക ജാമിഅഃ ജലാലിയ കാമ്പസിൽ നടക്കും.
