
ന്യൂഡൽഹി: അറ്റകുറ്റപ്പണികളുടെ പേരിൽ ദീർഘകാലമായി കപ്പുകൾ ഡോക്കിൽ കെട്ടിയിടുന്നതിലൂടെ ലക്ഷദ്വീപിലെ കപ്പലുകൾ വെള്ളാനകളാവുന്നു എന്ന് ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ് പറഞ്ഞു. യാത്രാ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പലുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിന്നും ഇടപെടലുകൾ ഉണ്ടാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കപ്പൽ സർവ്വീസ് നടത്താതെ കെട്ടിയിട്ടാലും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ നൽകേണ്ടതുണ്ട്. അതേസമയം കപ്പൽ സർവ്വീസ് നടത്തുന്നതിലുടെ തുറമുഖ വകുപ്പിന് വരുമാനം ഉണ്ടാക്കാൻ സാധിക്കും. നിലവിൽ അറ്റകുറ്റപ്പണികളുടെ പേരിൽ ദീർഘകാലമായി കപ്പുകൾ ഡോക്കിൽ കെട്ടിയിടുന്നതിലൂടെ ലക്ഷദ്വീപിലെ കപ്പലുകൾ വെള്ളാനകളാവുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂർ/ മംഗലാപുരം തുറമുഖങ്ങളിലേക്ക് ലക്ഷദ്വീപ് കപ്പൽ സർവീസ് നടത്തുന്നതിന് കേരള സർക്കാരുമായും, ലക്ഷദ്വീപ് തുറമുഖ വകുപ്പുമായും കൂടിയാലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭയിൽ ചരക്ക് നീക്കത്തെ കുറിച്ചുള്ള ബില്ലിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
