
കവരത്തി: തിരഞ്ഞെടുപ്പിലെ വിജ പരാജയങ്ങളല്ല, മറിച്ച് ഏറ്റെടുത്ത ഉത്തരവാദിത്വമാണ് പ്രധാനമെന്ന് മുൻ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി ചൊവ്വാഴ്ച രാത്രി കവരത്തിയിലെ പൊതു വേദിയിൽ സംസാരിക്കുന്നു അദ്ദേഹം. പാർലമെന്റ് സ്ഥാനാർത്ഥിയായി ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ശേഷം 2014-ൽ കവരത്തിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ അന്ന് തന്നെ പറഞ്ഞിരിക്കുന്നു.
തിരഞ്ഞെടുപ്പിൽ എന്ത് ഫലമുണ്ടായാലും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ജനങ്ങളോടൊപ്പം എന്നും ഉണ്ടാകും എന്ന്. ആ വാക്ക് ഇക്കാലമത്രയും പാലിച്ചിട്ടുണ്ട്. അതേ വാക്കുകൾ തന്നെയാണ് ഇന്നും ജനങ്ങളൊട് പറയാനുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ കോൺഗ്രസ് പ്രവർത്തകർ ലോക്സഭാ പ്രതിപക്ഷനേതാവ് ശ്രീ.രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലക്ഷദ്വീപിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലാണെന്ന് സമ്മതിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിലെ ആദ്യ സെഷനിൽ പോലും പങ്കെടുക്കാതെ ലക്ഷദ്വീപ് എം.പി കവരത്തിയിലേക്ക് പറന്നിറങ്ങിയതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഹംദുള്ളാ സഈദ് പട്ടേലിനെ ഷാൾ അണിയിച്ച് ആദരിച്ചതിനെയും അദ്ദേഹം വിമർശിച്ചു.
