
കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ എത്തുന്നതും തിരിച്ചുപോകുന്നതുമായ എല്ലാ കപ്പലുകളിലും വെസ്സലുകളിലും കർശനമായ പരിശോധന ഉറപ്പാക്കാൻ ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു. അനധികൃത പ്രവേശനം തടയുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായാണ് റവന്യൂ വിഭാഗം കലക്ടറേറ്റ് പുതിയ ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചത്. ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർമാർ (DCs), ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ (BDOs) എന്നിവർക്കായിരിക്കും പരിശോധനയുടെ പൂർണ്ണ ചുമതല.

തീരദേശ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോർട്ട് അതോറിറ്റി, പോലീസ്, മറ്റ് അനുബന്ധ ഏജൻസികൾ എന്നിവരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനകളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് അവിനാഷ് സിംഗ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ദ്വീപുകളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ശക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഭരണകൂടം വിലയിരുത്തുന്നു.
















