
കൊച്ചി: കൽപേനി ദ്വീപ് സ്വദേശിനിയായ സി. എൻ. നൂറുൽ ഹിദായ സമർപ്പിച്ച റിട്ട് ഹർജിയിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ജസ്റ്റിസ് മുരളി പുരുഷോത്തമൻ അധ്യക്ഷനായ ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരിയുടെ വസ്തുവുമായി ബന്ധപ്പെട്ട് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പുറപ്പെടുവിച്ച എക്സിബിറ്റ് പി-4 (Exhibit P-4) എന്ന ഉത്തരവിനാണ് രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചിരിക്കുന്നത്.

തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഡൈവേഴ്ഷൻ സർട്ടിഫിക്കറ്റ് പ്രകാരം നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുതെന്ന ഹർജിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. കേസിൽ ലക്ഷദ്വീപ് ഭരണകൂടം, റവന്യൂ വകുപ്പ് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, കവരത്തി ഡെപ്യൂട്ടി കളക്ടർ എന്നിവരാണ് എതിർകക്ഷികൾ. എതിർകക്ഷികൾക്കായി സ്റ്റാൻഡിങ് കൗൺസൽ ശ്രീ ആർ. വി. ശ്രീജിത്ത് കോടതിയിൽ ഹാജരായി നോട്ടീസ് സ്വീകരിച്ചു.
2024-ൽ രജിസ്റ്റർ ചെയ്ത ആധാരപ്രകാരമുള്ള വസ്തുവിൽ നിയമപരമായ അനുമതിയോടെയാണ് നിർമ്മാണങ്ങൾ നടക്കുന്നതെന്ന് ഹർജിക്കാരി കോടതിയെ ബോധിപ്പിച്ചു. കേസ് കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി 2026 മെയ് 22-ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്. അതുവരെ ഹർജിക്കാരിയുടെ വസ്തുവിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും കോടതി നിർദ്ദേശിച്ചു.
ഈ വിധത്തിലുള്ള ഇടക്കാല ആശ്വാസം, ദ്വീപുകളിലെ ഭാവി ഹർജിക്കാർക്ക് നിയമപരമായി ശക്തമായ ഒരു Precedent ആയി മാറുകയും, അന്യായ ഭരണ നടപടികൾക്കെതിരെ ആത്മവിശ്വാസത്തോടെ കോടതിയെ സമീപിക്കാൻ പ്രചോദനവും നിയമ പിന്തുണയും നൽകുന്ന ഒരു നിർണ്ണായക മുന്നേറ്റവുമാണ്.
ഹർജിക്കാരിക്ക് വേണ്ടി അഡ്വ. അജ്മൽഖാൻ സി.പി., റൂബൻ ജോർജ് റോക്ക്, ത്രേസി തോമസ് തോമസ്, അസ്ലം കെ.കെ. എന്നിവർ കോടതി മുൻപാകെ ഹാജരായി.
















