കോട്ടയം: ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശി ഷെമീന ബീഗം (41) ശസ്ത്രക്രിയയ്ക്ക് ഒരുമാസത്തിലധികമായി കാത്തിരിപ്പിലാണ്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റയാളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാൽ ശസ്ത്രക്രിയ വൈകിപ്പിക്കുകയും, പിന്നീട് നിർബന്ധമായി വിട്ടയക്കാനുള്ള ശ്രമം നടത്തിയതായും കുടുംബം ആരോപിച്ചു.

ടെറസിൽ നിന്ന് വീണ് കഴുത്തിലും കാലിലും പരിക്കേൽക്കുകയായിരുന്നു ഷെമീനയ്ക്ക്. കാലിന് ശസ്ത്രക്രിയ നടത്തിയെങ്കിലും, കഴുത്തിലെ ശസ്ത്രക്രിയ ആശുപത്രി അധികാരികൾ നീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. “നാളെ ചെയ്യാം” എന്ന ഉറപ്പ് പ്രതിദിനം ആവർത്തിച്ചെങ്കിലും, ശസ്ത്രക്രിയ ഒരുമാസമായി നടക്കാത്ത നിലയിലായിരുന്നു.

ഇതുവരെ ചികിത്സയ്ക്കായി കുടുംബം ഏകദേശം ഒരു ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ട്. ഭർത്താവും മകളും സഹോദരനും മാത്രമായുള്ള കുടുംബത്തിന് കോട്ടയത്ത് ബന്ധങ്ങളൊന്നുമില്ല.

വിവാദം ഉണ്ടായതിനെ തുടർന്ന് വിഷയത്തിൽ ആരോഗ്യവകുപ്പും സംസ്ഥാന മന്ത്രിമാരും ഇടപെട്ടു. ആശുപത്രി അധികൃതർ വേഗത്തിൽ ശസ്ത്രക്രിയ നടത്താൻ നടപടി സ്വീകരിക്കുമെന്നാണ് പുതിയ ഉറപ്പ്. രോഗിയെ നിർബന്ധിച്ച് വിട്ടയക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ലക്ഷദ്വീപിലേക്ക് മടങ്ങേണ്ടതിനാൽ എറണാകുളത്ത് കപ്പൽ ടിക്കറ്റിനായി ഇനിയും ഒരുപാട് ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. അതിന്റേതാര ബുദ്ധിമുട്ടും അധിക ചിലവുകളും കുടുംബത്തെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here