
ലക്ഷദ്വീപിന്റെ വിപ്ലവകാരി ഡോ കെ.കെ മുഹമ്മദ് കോയയുടെ വിയോഗത്തിന് ഇരുപത്തിനാലാണ്ട് പിന്നിടുന്നു. അധികാര വർഗ്ഗത്തിന്റെ ചൂഷണത്തിന് ഇരയായിരുന്ന ലക്ഷദ്വിപിലെ സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങൾ അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും അവരെ രാഷ്ട്രീയമായി സാക്ഷരരാക്കുകയും ചെയ്യുന്നതിന് വേണ്ടി ഒരു ജീവിതകാലം മുഴുവൻ ജനങ്ങളോടൊപ്പം ചേർന്നു പ്രവർത്തിച്ച ലക്ഷദ്വിപിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നേതാവായിരുന്നു ഡോ.കെ.കെ മുഹമ്മദ് കോയ. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി, ഭരണകൂടത്തിന്റെ മൂക്കിനു നേരെ വിരൽ ചൂണ്ടാനും, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാനും ജനങ്ങളെ പഠിപ്പിച്ച, ജനങ്ങളെ അതിനു പ്രാപ്തമാക്കിയ ലക്ഷദ്വിപിന്റെ വിപ്ലവ നായകൻ. 2001 ജൂൺ 30-ന് ലക്ഷദ്വിപിലെ സാധാരണക്കാരന്റെ കണ്ണുനീരായി മാറിയ ആ വിയോഗത്തിന് ഇന്ന് ഇരുപത്തിനാലാണ്ട് പിന്നിടുകയാണ്. കാലം പിന്നിടുന്തോറും ആ വിപ്ലവകാരി ലക്ഷദ്വിപിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ തെളിയിച്ചുപോയ പോരാട്ടത്തിന്റെ കനൽ കൂടുതൽ ശക്തിയോടെ ആളിപ്പടരുകയാണ്. അദ്ദേഹത്തിന്റെ പോരാട്ട ജീവിതത്തിന്റെ ഏടുകളിലൂടെ ഒരെത്തിനോട്ടം.

ഡോ.കെ.കെ മുഹമ്മദ് കോയ.
ചരിത്രത്തിൽ ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച രാഷ്ട്രീയ നേതൃത്വം. ലക്ഷദ്വീപിലെ സാമൂഹിക നവോത്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. ഇരുളടഞ്ഞ ദ്വീപുകളിൽ വെളിച്ചത്തിന്റെ തിരിനാളവുമായി വന്ന ആദർശ പുരുഷന് പക്ഷെ അന്നിന്റെ ശരികളോട് പൊരുത്തപ്പെടാൻ സാധിക്കുമായിരുന്നില്ല. ആളെ കൂടെക്കൂട്ടാനുള്ള പൊടിക്കൈകൾ പ്രയോഗിക്കാൻ അദ്ദേഹത്തിന് അറിയുമായിരുന്നില്ല. കൃത്രിമമായി ചിരിക്കാനോ സംവദിക്കാനോ അദ്ദേഹം ശീലിച്ചില്ല. അതുകൊണ്ട് തന്നെ മേലാളന്മാർക്ക് വഴങ്ങി മാത്രം ശീലിച്ച ഒരു സമൂഹത്തിന് അദ്ദേഹത്തിന്റെ നവോത്ഥാന ആശയങ്ങളെ മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ തോൽവികൾ ലക്ഷദ്വീപിന്റെ തീരാ നഷ്ടമായിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. മുമ്പേ നടന്ന ആ വികസന-വിപ്ലവ കാഴ്ചപ്പാടുകൾ സ്വപ്നം കാണാൻ പോലും അന്നിന്റെ തലമുറ പ്രാപ്തമായിരുന്നില്ല. വികസനത്തിന്റെ കാര്യത്തിൽ ഇന്നും ഏറ്റവും പിന്നോക്കം നിൽക്കുന്ന ദ്വീപുകൾ പക്ഷെ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഇന്ന് മാതൃകാപരമായ മുന്നേറ്റങ്ങൾ നടത്തുന്നു. അന്ന് ഡോ.കോയ കോയ കൊളുത്തിയ നവോത്ഥാന വിപ്ലവത്തിന്റെ അനന്തരഫലമാണ് ഇന്നിന്റെ സാമൂഹിക പരിവർത്തനങ്ങൾ.
1942 ജൂലൈ ഒന്നിന് കൽപ്പേനിയിലെ കുന്നാംഗലം തറവാട്ടിൽ ആറ്റബി ഉമ്മയുടെയും കാക്കയില്ലം സൈദ് മുഹമ്മദ് കോയയുടെയും മകനായി ജനനം. ഒരു വയസ്സാവുമ്പോൾ തന്നെ പ്രിയ പിതാവ് ഈ ലോകത്തോട് വിടപറയുന്നു. 1950-ൽ അദ്ദേഹത്തിന് 8 വയസ്സാവുമ്പോൾ തന്നെ തന്റെ പൊന്നുമ്മയേയും നഷ്ടമാവുന്നു. അനാഥമായ ആ ബാല്യം അദ്ദേഹത്തെ കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കി.

പിതാവിന്റെ മരണശേഷം ഉമ്മ ആറ്റബിയെ കാക്കയില്ലം ആറ്റക്കോയ എന്നവർ കല്യാണം കഴിച്ചിരുന്നു. ആറ്റക്കോയയും മുത്തിയോളമ്മയും മാതൃസഹോദരി കുഞ്ഞിബിയും ആ അനാഥ ബാല്യത്തിന് തുണയായി. പിതാമഹൻ അഹമ്മദ് മുസലിയാർ ആ കാലഘട്ടത്തിലെ പ്രമുഖ സൂഫീവര്യനായിരുന്നു. അഞ്ചാം തരം വരെയുള്ള പ്രാഥമിക പഠനം കൽപ്പേനിയിൽ പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി കോഴിക്കോട് എലത്തൂർ സി.എം.സി ഹൈസ്കൂളിലെത്തി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി. ശേഷം എൽ.ഡി.ക്ലർക്ക് ആയി കൽപ്പേനി ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ചു. ഈ ജോലി രാജി വെച്ചതിന് ശേഷമാണ് ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനത്തിനായി മുഹമ്മദ് കോയ എന്ന യുവാവ് കടന്നു ചെല്ലുന്നത്. അവിടെ വിദ്യാർത്ഥി സമരങ്ങളുടെ നേതൃനിരയിൽ തിളങ്ങിയ അദ്ദേഹം ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
1970-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കപ്പെട്ടു. ലക്ഷദ്വീപിന്റെ നവോത്ഥാന മുന്നേറ്റത്തിന് എൽ.എസ്.എ എന്ന സംഘടന നിസ്തുലമായ സംഭാവനകൾ സമ്മാനിച്ചു. ഇന്നും, വിദ്യാർത്ഥികളെയും പൊതു ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ഏറ്റവും ആദ്യം ഉയർന്നു വരുന്ന ശബ്ദം എൽ.എസ്.എ എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റേതാണ് എന്നത് ഡോ കോയ മുതൽ കൈമാറി കിട്ടിയ വിപ്ലവ വീര്യം ഒന്ന് കൊണ്ട് തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാം. പഠനം പൂർത്തിയാക്കിയ ഡോ. കെ.കെ മുഹമ്മദ് കോയ സ്വന്തം നാടായ കൽപ്പേനിയിൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു.
നാടിന്റെ അവസ്ഥയിൽ വ്യാകുലനായ അദ്ദേഹം ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചു. പിന്നീടങ്ങോട്ട് ഓരോ തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ അധികായനായ പി.എം സഈദിനെതിരെ മത്സരിച്ചു. തുടർച്ചയായ പരാജയങ്ങളായിരുന്നു ഫലം. 1977 തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു. 1978 കാലഘട്ടത്തിൽ ഷിപ്പിംഗ് കോർപ്പറേഷനു കീഴിൽ മെഡിക്കൽ ഓഫീസറായി കപ്പലിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ നാടിനു വേണ്ടിയുള്ള പോരാട്ടങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് കീഴടങ്ങാൻ അദ്ദേഹം തയ്യാറായില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അദ്ദേഹം വീണ്ടും സജീവമായി. ഓരോ പ്രാവശ്യവും അദ്ദേഹത്തിന് ജനപിന്തുണ കൂടിക്കൊണ്ടിരുന്നു. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതോടെ ആദ്യത്തെ ചീഫ് കൗൺസിലറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കുറഞ്ഞ മാസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന ആ പഞ്ചായത്ത് ലക്ഷദ്വീപിൽ സമൂലമായ മാറ്റങ്ങൾ യാഥാർഥ്യമാക്കി. പിന്നീട് വന്ന ഒരു പഞ്ചായത്തിനും ആ പ്രവർത്തനങ്ങൾക്ക് തുടർച്ചയാവാൻ സാധിച്ചില്ല. അന്ന് അദ്ദേഹം നടപ്പിലാക്കിയ ഹൗസിംഗ് ബോർഡ് പോലൊരു പദ്ധതി യാഥാർഥ്യമാക്കാൻ തുടർഭരണം നടത്തിയ ഒരു പഞ്ചായത്തിനും കഴിഞ്ഞില്ല.

ദ്വീപുകാരന്റെ വികാരം മനസ്സിലേറ്റി സാധാരണ പോലെ 2001-ൽ ഡൽഹിയിൽ എത്തിയ അദ്ദേഹം അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അത് അദ്ദേഹത്തിന്റെ അവസാന യാത്രയാണെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 2001 ജൂൺ 30-ന് അദ്ദേഹം മരണപ്പെട്ടു എന്ന വാർത്ത ദ്വീപുകളിൽ എത്തി. ഞെട്ടലോടെയാണ് ആ വാർത്ത ദ്വീപുകാരൻ കേട്ടത്. നാട്ടിലെത്തിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം കൽപ്പേനി ജുമുഅത്ത് പള്ളിയിൽ ഖബറടക്കം ചെയ്തു. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ വെളുപ്പിക്കാനും അതുവഴി സ്വയം വെള്ളപൂശാനും ശ്രമിക്കുന്ന സ്വാർത്ഥ രാഷ്ട്രീയ മേലാളന്മാരുടെ പുതിയ കാലത്ത്, ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ തീജ്വാല തീർക്കാൻ ഡോ ബംബന്റെ ഓർമ്മകൾ പ്രചോദനമാവും എന്ന് ഉറപ്പാണ്.
അദ്ദേഹത്തിന്റെ പാരത്രീക ജിവിതം സന്തോഷകരമാവട്ടെ എന്ന പ്രാർത്ഥനയോടെ. മരണമില്ലാത്ത ആ സ്മരണകൾക്ക് മുന്നിൽ ദ്വീപ് മലയാളിയുടെ ആദരാഞ്ജലികൾ.
