
കവരത്തി: പുതിയ അധ്യയനവർഷത്തിൽ ഒന്നാം ക്ലാസിലേക്ക് ചേരാനെത്തിയ വിദ്യാർത്ഥികൾക്ക് മലയാളം മീഡിയത്തിലേക്ക് അഡ്മിഷൻ നൽകുന്നില്ല. നേരത്തെ അവധിക്കാലത്ത് അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകിയപ്പോൾ ഫോറത്തിൽ മലയാളം മീഡിയം എന്ന് എഴുതിയ അപേക്ഷകൾ സ്വീകരിക്കാൻ പല പ്രൈമറി സ്കൂളിലെയും അധികൃതർ വിസമ്മതിച്ചിരുന്നു. തുടർന്ന് ലക്ഷദ്വിപിലെ പി.ടി.എ സംവിധാനമായ എസ്.എം.സി ഭാരവാഹികൾ ഇടപെട്ടതിനെ തുടർന്ന് അപേക്ഷ സ്വീകരിച്ചെങ്കിലും അഡ്മിഷൻ പ്രക്രിയ പൂർത്തിയാക്കിയിരുന്നില്ല. വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നതോടെയാണ് മലയാളം മീഡിയത്തിലേക്ക് അഡ്മിഷൻ നൽകില്ല എന്ന് രക്ഷിതാക്കളോട് സ്കൂൾ അധികൃതർ അറിയിച്ചത്. എന്നാൽ ചില പ്രധാനാധ്യാപകർ നിലവിൽ വിദ്യാർത്ഥികളെ ക്ലാസിൽ ഇരിക്കാൻ അനുവദിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് രേഖാമൂലം ഒരു നിർദ്ദേശവും നൽകിയിട്ടുമില്ല എന്നതാണ് വിചിത്രമായ കാര്യം. മലയാളം മീഡിയം നിവത്തലാക്കുന്ന ഉത്തരവ് ഇറക്കിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അങ്ങനെ കോടതിയെ സമീപിച്ചാൽ കോടതിയിൽ നിന്നും തിരിച്ചടി നേരിടുമെന്ന് ഭരണകൂടത്തിന് ഉറപ്പാണ്. അറബിക്, മഹൽ ഭാഷകൾ ഒഴിവാക്കിയ നടപടിയിൽ കോടതിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഭരണകൂടത്തിന് തിരിച്ചടി നേരിട്ടത്. ഇത് ഒഴിവാക്കാനാണ് മലയാളം മീഡിയം നിർത്തലാക്കാനുള്ള നീക്കം രേഖാമൂലം ഉത്തരവ് ഇറക്കാതെ സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് ടെലിഫോണിലൂടെ നിർദ്ദേശം നൽകിയത് എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
