
ആന്ത്രോത്ത്: ഫ്രണ്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് എഫ്.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. ആതിഥേയരായ ഫ്രണ്ട്സ് ടീം ജേതാക്കളായി. ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ഇരു പൂളുകളിലായി പത്ത് ടീമുകളാണ് പങ്കെടുത്തത്. ലീഗ് മത്സരങ്ങളിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തിയ നാലു ടീമുകളാണ് പ്ലേ ഓഫ് മത്സരങ്ങൾക്ക് യോഗ്യത നേടിയത്. ഫ്രണ്ട്സ്, ഐ.സി.സി, ലക്കി സ്റ്റാർ, ടി.ടി.ആർ ബൊക്ക ജൂനിയേഴ്സ് എന്നീ ടീമുകളാണ് പ്ലേ ഓഫ് മത്സരങ്ങൾക്ക് യോഗ്യത നേടിയത്.
ഫൈനൽ മത്സരത്തിൽ ഐ.സി.സിയും ഫ്രണ്ട്സ് ടീമും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരു ടീമുകളുടെയും ബാറ്റിങ്ങ് നിര തകർന്നടിഞ്ഞ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഫ്രണ്ട്സ് ടീം 13.2 ഓവറിൽ വെറും 103 റൺസോടെ എല്ലാവരും പുറത്താവുകയായിരുന്നു. ഐ.സി.സി ടീം വിജയം ഉറപ്പിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഐ.സി.സി ടീമിന് ഫ്രണ്ട്സ് ബൗളർമാരുടെ കുന്തമുന പോലെ മൂർച്ചയേറിയ ബാളുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നിശ്ചിത 15 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എടുക്കാനേ ഐ.സി.സി ടീമിനായുള്ളൂ. മൂന്ന് ഓവറിൽ വെറും 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജവാദാണ് കളിയുടെ ഗതി മാറ്റി മറിച്ചത്.
ഏഴ് കളികളിൽ നിന്നായി 263 റൺസ് നേടിയ ടി.ടി.ആർ ബോക്കാ ജൂനിയേഴ്സിന്റെ സാലിഹാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 199 റൺസും 12 വിക്കറ്റുമായി ടി.ടി.ആർ ബോക്കാ ജൂനിയേഴ്സിന്റെ ഇർഷാൻ ടൂർണമെന്റിലെ മികച്ച ഓൾറൗണ്ടറായത്.
