
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം അനുസരിച്ച് പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന മുസ്‌ലിംകളുടെ മൗലിക അവകാശങ്ങൾ ലംഘിക്കുന്നു എന്ന് കാണിച്ച് ലക്ഷദ്വിപ് എം.പി കൂടിയായ അഡ്വ ഹംദുള്ളാ സഈദ് സുപ്രീംകോടതിയിൽ നൽകിയ സ്വകാര്യ റിട്ട് പെറ്റീഷൻ പിൻവലിച്ചു. പുതിയ ഭേദഗതിയാലൂടെ വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൂട്ടി ചേർത്ത 3(ഇ) വകുപ്പാണ് ഹരജിക്കാരനായ അഡ്വ ഹംദുള്ളാ സഈദ് നേരിട്ട് ചോദ്യം ചെയ്തിരുന്നത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾക്കാനിരിക്കെയാണ് ഹംദുള്ളാ സഈദ് താൻ നൽകിയ സ്വകാര്യ റിട്ട് പെറ്റീഷൻ പിൻവലിച്ചത്. സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്. ബിൽ പാർലമെന്റിൽ പാസ്സായതിന് പിന്നാലെ കഴിഞ്ഞ മാസം 15-നാണ് അഡ്വ ഹംദുള്ളാ സഈദ് സുപ്രീംകോടതിയിൽ റിട്ട് പെറ്റീഷൻ നൽകിയത്. കഴിഞ്ഞ മാസം 30-ന് കേസ് പിൻവലിച്ചതായാണ് സുപ്രീം കോടതി രേഖകളിൽ കാണുന്നത്. കേസ് പിൻവലിച്ചതിന്റെ കാരണം വ്യക്തമല്ല.
അതേസമയം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി നടത്തിയ പ്രഹസന നാടകമാണ് ഹംദുള്ളാ സഈദ് നൽകിയ കേസ് എന്ന് എൻ.സി.പി (എസ്.പി) നേതാക്കൾ ആരോപിച്ചു. വഖഫ് ബിൽ പാർലമെന്റിൽ ചർച്ചക്ക് വന്നപ്പോൾ ഹംദുള്ളാ സഈദിന്റെ പേരെടുത്ത് കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ വാക്കുകളോട് പോലും പ്രതികരിക്കാത്ത ലക്ഷദ്വീപ് എം.പി ആരെയാണ് ഭയപ്പെടുന്നത് എന്ന് അവർ ചോദിച്ചു. പഴയ കാലം പോലെ ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകാമെന്നത് എം.പിയുടെ സ്വപ്നം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
