
കവരത്തി: പണ്ടാരം ഭൂമികളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണം എന്ന് കാണിച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശിവം ചന്ദ്ര ഐ.എ.എസ് പുതിയ സർക്കുലർ ഇറക്കി. അഗത്തി, കവരത്തി, ആന്ത്രോത്ത്, കൽപ്പേനി, മിനിക്കോയ് എന്നീ ദ്വീപുകളിലെ പണ്ടാരം ഭൂമികളിൽ വ്യാപകമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി സർക്കുലറിൽ പറയുന്നു.
പണ്ടാരം ഭൂമികളൾ സർക്കാർ ഏറ്റെടുക്കുന്നതായി കാണിച്ച് ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് ഭൂ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പണ്ടാരം ഭൂമികളിൽ നിലവിലെ സ്ഥിതി തുടരണം എന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല എന്ന് പണ്ടാരം ഭൂ ഉടമകളോടും സർക്കാർ വകുപ്പുകളോടും നിർദ്ദേശം നൽകുന്നതാണ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശിവം ചന്ദ്ര ഐ.എ.എസ് ഇറക്കിയ സർക്കുലറിന്റെ ഉള്ളടക്കം. എന്നാൽ ബംഗാരത്തും തിണ്ണകരയിലും പ്രവേഗ് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. കോടതി വിധി കാറ്റിൽ പറത്തിയുള്ള ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയുണ്ട് എന്നതാണ് ശ്രദ്ധേയം.
