
കൊച്ചി: ഈ വർഷം തായ്‌ലൻഡിൽ വെച്ച് നടത്തപ്പെടുന്ന എ.എഫ്.സി ബീച്ച് സോക്കർ ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് മുന്നോടിയായുള്ള ദേശീയ ക്യാമ്പിലേക്ക് ലക്ഷദ്വീപിൽ നിന്നും നാല് താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 75 താരങ്ങളാണ് വിവിധ ഘട്ടങ്ങളിലായി നടന്ന സെലക്ഷൻ ക്യാമ്പുകളിൽ പങ്കെടുത്തത്. ഗുജറാത്തിലെ പോർബന്ദറിൽ നടന്ന സെലക്ഷൻ ട്രയൽസിൽ ലക്ഷദ്വീപിൽ നിന്നും പത്ത് താരങ്ങൾ പങ്കെടുത്തിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ മികച്ച നാല് താരങ്ങളാണ് ദേശീയ ക്യാമ്പിൽ പങ്കെടുക്കുന്നത്. അഗത്തി ദ്വീപ് സ്വദേശികളായ മിർസാദ്, അക്റമുൽ ഹഖ്, കവരത്തി ദ്വീപ് സ്വദേശികളായ മുഹമ്മദ് താഹിർ, മുഹമ്മദ് അക്രം എന്നിവർക്കാണ് ദേശീയ ബീച്ച് ഫുട്ബോൾ ടീമീലേക്കുള്ള അവസാന റൗണ്ടിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്.
നിലവിൽ 25 പേരെയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ 25 താരങ്ങളെയും ഉൾപ്പെടുത്തിയാണ് അടുത്ത മാസം അഞ്ചിന് ഗുജറാത്തിലെ പോർബന്ദറിൽ ദേശീയ ക്യാമ്പ് നടക്കുന്നത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 പേരാണ് ഏഷ്യൻ കപ്പിനുള്ള യോഗ്യതാ മത്സരത്തിൽ തായ്‌ലൻഡിൽ പങ്കെടുക്കുക. തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കുവൈത്ത്, ലെബനാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയോടൊപ്പം (ഗ്രൂപ്പ് എ) ആദ്യ റൗണ്ടിൽ മത്സരിക്കുന്നത്.
