ഇന്ന് ഡിസംബർ പതിനെട്ട്. ദ്വീപ് ജനതയുടെ മനസ്സുകളിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന മർഹൂം സഈദ് സാഹിബ് നമ്മെ വിട്ടു പിരിഞ്ഞു പത്തൊമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ ഏടുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണിവിടെ.
ലക്ഷദ്വീപിന്റെ അഭിമാനമായി ദേശീയ രാഷ്ട്രീയത്തിന്റെ നേതൃനിരയിൽ തിളങ്ങിയ ആ കർമ്മയോഗി 1941 മേയ് 10-ന് ആന്ത്രോത്ത് ദ്വീപിലെ പടന്നാത തറവാട്ടിൽ ജനിച്ചു. പടന്നാത മുഹമ്മദ് സഈദ് എന്ന പി.എം സഈദ് ദ്വീപുകാരുടെ സ്വന്തം സഈദ് സാഹിബായി ഇന്നും അവരുടെ മനതലങ്ങളിൽ ജ്വലിച്ച് നിൽക്കുന്നു.
രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് 1967-ൽ ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലം രൂപീകരിക്കുന്നതോടെയാണ്. കന്നിയങ്കത്തിൽ തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലാവുന്ന പാർലമെന്റിലേക്ക് തന്റെ 26-ആം വയസ്സിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നാലാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, അവിടുന്നങ്ങോട്ട് പത്ത് തവണ തുർച്ചയായി ലോകസഭാംഗമായി. 1979-80 ലെ ചരൺസിംഗ് സർക്കാരിൽ അദ്ദേഹം ആദ്യമായി കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് കൽക്കരി, സ്റ്റീൽ മൈനിംഗ് വകുപ്പുകളുടെ ചുമതല വഹിച്ചു. പിന്നീട് 1993-95 നരസിംഹ റാവു മന്ത്രിസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും 1995-96 കാലഘട്ടത്തിൽ കേന്ദ്ര വിവര പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1998 മുതൽ 2004 വരെ എ.ബി.വാജ്പേയി പ്രധാന മന്ത്രിയായിരിക്കെ പി.എം സഈദ് സാഹിബ് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.
1967 മുതൽ 2004 വരെ ലോകസഭയിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച അദ്ദേഹം 2004-ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പരാജയപ്പെടുന്നത്. അന്ന് ജനതാദൾ (യു) നേതാവ് ഡോ.പി.പി.കോയയോട് വെറും 71 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജ്യ തലസ്ഥാനമായ ഡൽഹിയെ പ്രതിനിധീകരിച്ച് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2005 ഡിസംബർ 18-ന് കൊറിയയിലെ സിയോളിൽ വെച്ച് മരണപ്പെടുന്നത് വരെ അദ്ദേഹം കാബിനറ്റ് പദവിയോടെ കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രിയായിരുന്നു.
നീണ്ട 38 വർഷം പാർലമെന്റിന്റെ ഇരുസഭകളിലും ലക്ഷദ്വീപിന്റെ ശബ്ദമായിരുന്ന അദ്ദേഹം രാജ്യത്തിന് മുന്നിൽ ദ്വീപുകാരുടെ യശസ്സുയർത്തി. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം പ്രതിഭാ പാട്ടീലിന് ശേഷം രാജ്യത്തിന്റെ രാഷ്ട്രപതി പദവിയിലേക്ക് പരിഗണിക്കപ്പെടാൻ ഏറെ സാധ്യതയുള്ള നേതാവായിരുന്നു. അകാലത്തിലുണ്ടായ അദ്ദേഹത്തിന്റെ വിയോഗം ആ പ്രതീക്ഷകൾ അസ്ഥാനത്താക്കി. 2005 ഡിസംബർ 18-ന് സിയോളിൽ വെച്ച് മരണപ്പെട്ട അദ്ദേഹത്തിന്റെ ഭൗതിക ശരീരം ജന്മനാടായ ആന്ത്രോത്ത് ദ്വീപിൽ ഖബറടക്കം ചെയ്യപ്പെട്ടു. ആ സ്മരണകൾക്ക് മുന്നിൽ ദ്വീപ് മലയാളിയുടെ ഓർമ്മപ്പൂക്കൾ.