
കവരത്തി: സെപ്റ്റംബർ 8-ന് ലക്ഷദ്വീപ് കടലിൽ അനധികൃതമായി നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശിയുടെ ഫിഷിംഗ് ബോട്ട് പിഴയടച്ചതിനെത്തുടർന്ന് വിട്ടുനൽകാൻ ഉത്തരവായി. പരിശോധന വേളയിൽ ബോട്ടിൽ നിന്ന് ഏകദേശം 480 കിലോഗ്രാം മത്സ്യം കണ്ടെത്തിയിരുന്നു. തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ തരുവൈകുളം സെൽവം നഗർ സ്വദേശിയായ മൈക്കിൾ രാജിന്റെ ഉടമസ്ഥതയിലുള്ള “സൈമൺ” (Reg. No. IND-TN-12-MM-7106) എന്ന ബോട്ടും അതിലെ ജീവനക്കാരെയുമാണ് വിട്ടയച്ചത്.
നിയമലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. നിശ്ചിത പിഴത്തുക അടയ്ക്കുകയും ആവശ്യമായ സമ്മതപത്രം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കവരത്തി ഫിഷറീസ് യൂണിറ്റ് ഓഫീസർ ഇൻ ചാർജ് ബോട്ട് വിട്ടുനൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എൽ.എം.എഫ്.ആർ അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുടെയും ഫിഷറീസ് ഡയറക്ടറുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബോട്ട് ഉടമസ്ഥന് വിട്ടുനൽകിയത്.
















