
കൽപ്പേനി: മാസങ്ങളായി തുടരുന്ന രൂക്ഷമായ ഇന്ധനക്ഷാമം ജനജീവിതത്തെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. പെട്രോൾ പമ്പുകളിൽ മാസങ്ങളായി പെട്രോളും ഡീസലും ലഭ്യമല്ലാത്ത അവസ്ഥ തുടരുന്നത് ദ്വീപ് നിവാസികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇന്ധനത്തെ പ്രധാനമായും ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവരുടെ ഉപജീവനമാർഗ്ഗം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. വെറുമൊരു സൗകര്യക്കുറവ് എന്നതിലുപരി, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗൗരവകരമായ അവഗണനയാണിതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ഈ സാഹചര്യത്തിൽ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൽപ്പേനി എൻസിപി (എസ്.പി) നേതാക്കൾ രംഗത്തെത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (BDO) മുഖേന ലക്ഷദ്വീപ് ജില്ലാ കളക്ടർക്ക് നേതാക്കൾ ശക്തമായ നിവേദനം സമർപ്പിച്ചു. ഇന്ധനക്ഷാമത്തിന് എത്രയും വേഗം പരിഹാരം കണ്ട് ദ്വീപിലെ സ്തംഭനാവസ്ഥ നീക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
















