കവരത്തി: ലക്ഷദ്വീപിലെ പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ശ്രീ.അർജ്ജുൻ മോഹൻ ഐ.എ.എസാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഏഴ് ഘട്ടങ്ങളിലായി രാജ്യവ്യാപകമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ തന്നെ ഏപ്രിൽ പത്തൊമ്പതിന് ലക്ഷദ്വീപ് പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

മാർച്ച് 27 ആണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. മാർച്ച് 28-ന് കവരത്തി സെക്രട്ടേറിയറ്റ് മൾട്ടി പർപ്പസ് ഹാളിൽ നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് 30 വൈകുന്നേരം വരെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടാകും. മാർച്ച് 27 വരെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചതിരിഞ്ഞ് 3 മണി വരെ കവരത്തി സെക്രട്ടേറിയറ്റിന് അടുത്തുള്ള സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലെ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ എത്തിയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ടത്.

അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. തുടർന്ന് ജൂൺ നാലിന് രാജ്യത്തെ മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കും. ലക്ഷദ്വീപിലെ വോട്ടർമാർക്ക് ഫലപ്രഖ്യാപനത്തിനായി തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം ഒന്നര മാസം കാത്തിരിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here