
കൊച്ചി: കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ കൽപേനി ദ്വീപിലേക്ക് യാത്ര ചെയ്യാനിരുന്ന യുവാവിനെ കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടികൂടി. കൽപേനി ദ്വീപിലേക്ക് യാത്ര ചെയ്യാൻ എത്തിയ മുഹമ്മദ് സിറാജുദ്ദീൻ (18) എന്ന യാത്രക്കാരനാണ് സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 07:50-ഓടെ കൊച്ചിയിലെ ലക്ഷദ്വീപ് പാസഞ്ചർ എംബാർക്കേഷൻ സെന്ററിൽ (Lakshadweep Passenger Embarkation Center) വെച്ചായിരുന്നു സംഭവം.

’എച്ച്.എസ്.സി പരളി’ (HSC Parali) എന്ന കപ്പലിൽ കൽപേനിയിലേക്ക് പോകാനായി എത്തിയതായിരുന്നു ഇയാൾ. എംബാർക്കേഷൻ സെന്ററിലെ സി.ടി/ജി.ഡി വിനീത് ഫൗസ്ദാർ നടത്തിയ പ്രാഥമിക ബാഗേജ് സ്കാനിംഗിനിടെ സിഗരറ്റ് പേപ്പറുകൾ പോലുള്ള സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് എംബാർക്കേഷൻ ഇൻചാർജിനെ വിവരമറിയിക്കുകയും വെൽഫെയർ ഓഫീസറുടെ സാന്നിധ്യത്തിൽ സി.ടി/ജി.ഡി ജെ.എസ് ഫാൽകെയും സി.ഐ.ഡബ്ല്യു ജീവനക്കാരും ചേർന്ന് വിശദമായ പരിശോധന നടത്തുകയും ചെയ്തു.
പരിശോധനയിൽ യുവാവിന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 80 ഗ്രാം കഞ്ചാവും, അഞ്ച് ചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 10 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഓരോ കുപ്പിയിലും രണ്ട് ഗ്രാം വീതം ഹാഷിഷ് ഓയിലാണ് ഉണ്ടായിരുന്നത്. പിടിയിലായ യുവാവിനെയും പിടിച്ചെടുത്ത ലഹരിമരുന്നുകളും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും തുടർനടപടികൾക്കായി മട്ടാഞ്ചേരിയിലെ എക്സൈസ് ഓഫീസിലേക്ക് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.















