കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കീഴിലുള്ള ‘എം.വി. കോറൽസ്’ കപ്പലിലെ ടിക്കറ്റ് വിതരണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പരാതി. മിനിക്കോയ് ദ്വീപിൽ നിന്നും യാത്ര തിരിച്ച് ഇന്ന് (ജൂൺ 5, 2026) കൊച്ചിയിലെത്തിയ ഹാഷിം എന്ന യാത്രക്കാരനാണ് അധികൃതരുടെ കടുത്ത അനാസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്. കപ്പലിൽ ഒരേ സീറ്റ് നമ്പരിൽ ഒന്നിലധികം പേർക്ക് ടിക്കറ്റ് അനുവദിച്ചതായും, ഇതേത്തുടർന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി യാത്രക്കാർ കടുത്ത മാനസിക വിഷമവും ബുദ്ധിമുട്ടും അനുഭവിച്ചതായും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി. കപ്പലിലെ രണ്ടാം നമ്പർ സീറ്റിൽ മാത്രം മൂന്ന് യാത്രക്കാർക്കാണ് ടിക്കറ്റ് നൽകിയിരുന്നത്. മിനിക്കോയിക്ക് മുൻപുള്ള പോർട്ടായ അഗത്തിയിൽ നിന്നും കൊച്ചിയിലേക്ക് ടിക്കറ്റെടുത്ത നൂറുൽ അമീൻ എന്ന യാത്രക്കാരനും ഇതേ സീറ്റ് തന്നെയാണ് ലഭിച്ചത്.

​മിനിക്കോയ് പോർട്ടിൽ പരിശോധിച്ച യാത്രക്കാരുടെ ലിസ്റ്റിൽ ഹാഷിമിന്റെ പേര് ഉണ്ടായിരുന്നില്ലെങ്കിലും കപ്പലിനുള്ളിലെ യാത്രാരേഖകളിൽ പേര് ഉൾപ്പെട്ടിരുന്നു. ഇത്തരത്തിൽ കപ്പലിലെ പതിനഞ്ചിലധികം സീറ്റുകളിലാണ് ഒരേ സമയം ഒന്നിലധികം പേർക്ക് ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്. ഈ വലിയ സുരക്ഷാ-സാങ്കേതിക വീഴ്ചയെക്കുറിച്ച് മിനിക്കോയ് പോർട്ട് ഡിപ്പാർട്ട്മെന്റിനോട് അന്വേഷിച്ചപ്പോൾ വെബ്സൈറ്റിന്റെ തകരാർ മൂലമാകാം ഇതെന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചത്. കപ്പലിലെ വെൽഫെയർ ഓഫീസറെ സമീപിച്ചപ്പോൾ ഇത് യാത്രക്കാരുടെയോ കപ്പൽ ജീവനക്കാരുടെയോ തെറ്റല്ലെന്ന കൈമലർത്തലായിരുന്നു പ്രതികരണം. അധികാരികളുടെ ഭാഗത്തുനിന്നോ യാത്രക്കാരുടെ ഭാഗത്തുനിന്നോ തെറ്റില്ലെങ്കിൽ പിന്നെ ആരാണ് ഈ ദുരിതത്തിന് ഉത്തരവാദിയെന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്.

Advertisement

​താൻ ഒറ്റയ്ക്കായതുകൊണ്ട് മാത്രം കപ്പലിന്റെ ഡെക്കിൽ കിടന്നുറങ്ങി യാത്ര ചെയ്യാൻ സാധിച്ചുവെന്നും, എന്നാൽ കുടുംബവുമായി യാത്ര ചെയ്യുന്നവരാണ് ഈ അവസ്ഥയിൽ പെട്ടിരുന്നതെങ്കിൽ അവർ എവിടെ കിടക്കുമായിരുന്നുവെന്നും ഹാഷിം ചോദിക്കുന്നു. പതിനഞ്ചിലധികം സീറ്റുകളിൽ ഇത്തരമൊരു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടും യാത്രക്കാരോട് മാപ്പ് പറയാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. ഈ സംഭവത്തിൽ ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെന്റും കപ്പൽ അധികൃതരും കൃത്യമായ മറുപടി നൽകണമെന്നും, മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്നുമാണ് ഉയർന്നുവരുന്ന പ്രധാന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here