
കൊച്ചി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഹാക്ക് ചെയ്ത് ടിക്കറ്റുകൾ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്ന മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി സാമൂഹിക പ്രവർത്തകനും എൻ.സി.പി (എസ്.പി) യുവജന നേതാവുമായ മഹദ ഹുസൈൻ രംഗത്ത്. ഐ.ആർ.സി.ടി.സി (IRCTC) പോർട്ടലിൽ ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയറുകളും ബോട്ടുകളും ഉപയോഗിച്ച് കൃത്രിമം നടത്തി ടിക്കറ്റുകൾ കൂട്ടത്തോടെ കൈക്കലാക്കുന്ന സംഘത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വെറും 470 രൂപ വിലയുള്ള ടിക്കറ്റുകൾക്ക് 2500 രൂപ വരെ അധികം ഈടാക്കി സാധാരണക്കാരായ ദ്വീപ് നിവാസികളെ ഈ സംഘം ചൂഷണം ചെയ്യുകയാണ്. ടിക്കറ്റുകൾ റിലീസ് ചെയ്യുന്ന നിമിഷം തന്നെ സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന രീതിയിൽ അപ്രത്യക്ഷമാകുന്നതിന് പിന്നിൽ ആസൂത്രിതമായ സൈബർ കുറ്റകൃത്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ തട്ടിപ്പിനെക്കുറിച്ച് പോലീസിലും പോർട്ട് ഡിപ്പാർട്ട്‌മെന്റിലും നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ കാണിക്കുന്ന നിസ്സംഗത ദുരൂഹമാണെന്ന് മഹദ ഹുസൈൻ ചൂണ്ടിക്കാട്ടി. അഡ്മിനിസ്‌ട്രേഷനിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഹാക്കർമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണോ അന്വേഷണങ്ങളെ തടസ്സപ്പെടുത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മിനിക്കോയ് ദ്വീപ് സ്വദേശിയായ ഒരാളാണ് ഈ ഹാക്കിംഗ് ശൃംഖലയുടെ പിന്നിലെന്നും ഇതിന് കൂട്ടുനിൽക്കുന്നവരെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി വൻകരയെ ആശ്രയിക്കുന്ന പാവപ്പെട്ട യാത്രക്കാരുടെ നിസ്സഹായതയെ മുതലെടുക്കുന്ന ഈ മാഫിയയെ ഇനിയും വളരാൻ അനുവദിക്കില്ലെന്നും അദ്ദേഹം തന്റെ തുറന്ന കത്തിലൂടെ വ്യക്തമാക്കി.
നിലവിൽ നടക്കുന്ന ഹാക്കിംഗ് ഇന്ത്യൻ സൈബർ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താവുന്ന കുറ്റമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐ.പി അഡ്രസ്സുകൾ മാറ്റിയാലും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുക എന്നത് പ്രയാസകരമല്ലെന്നും ഹാക്കർമാരുടെ ഓഫീസ് ലൊക്കേഷനും മറ്റു വിവരങ്ങളും തന്റെ പക്കലുണ്ടെന്നും മഹദ ഹുസൈൻ അവകാശപ്പെട്ടു. ഒരു ദ്വീപ് നിവാസി ജയിലിൽ കിടക്കുന്നത് കാണാനുള്ള താത്പര്യമില്ലായ്മ കൊണ്ടാണ് താൻ ഇപ്പോൾ പരസ്യമായ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ജനജീവിതം ദുസ്സഹമാക്കുന്ന ഈ രീതി തുടരാനാണ് ഭാവമെങ്കിൽ, വിദഗ്ദ്ധ അന്വേഷണ ഏജൻസികളെ ഇടപെടുവിച്ചു കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മഹദ ഹുസൈൻ മുന്നറിയിപ്പ് നൽകി. ഇതിനെ വെറുമൊരു ഭീഷണിയായി കാണരുതെന്നും ജനഹിതത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ വേട്ടയാടി പിടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
















