കൊച്ചി: ​കല്പേനി ദ്വീപിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ‘എംവി ലഗൂൺസ്’ കപ്പലിൽ യാത്രക്കാരൻ കടലിലേക്ക് ചാടിയ സംഭവത്തിൽ കപ്പൽ ജീവനക്കാരുടെ സാഹസികവും മാതൃകാപരവുമായ ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തി. കപ്പൽ കൊച്ചി തുറമുഖത്ത് എത്തുന്നതിനിടെ ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സി ഡെക്കിലുണ്ടായിരുന്ന ഇരുപത്തിയാറുകാരനായ യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടമാക്കുകയും അക്രമാസക്തനാവുകയും ചെയ്തത്. സഹയാത്രികരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി കടലിലെറിഞ്ഞ യുവാവ്, കപ്പലിന് തീപിടിച്ചെന്നും എല്ലാവരും കടലിലേക്ക് ചാടണമെന്നും ആക്രോശിച്ചുകൊണ്ട് നിമിഷങ്ങൾക്കകം വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിൽ നിന്നും സ്വയം കടലിലേക്ക് എടുത്തുചാടുകയായിരുന്നു.

Advertisement

​സംഭവം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഡെക്ക് കേഡറ്റ് ലൈറ്റ് ഘടിപ്പിച്ച ലൈഫ് ജാക്കറ്റ് കടലിലേക്ക് എറിഞ്ഞുകൊടുത്തെങ്കിലും കടലിൽ വീണ യുവാവ് അത് സ്വീകരിക്കാൻ തയ്യാറായില്ല. ഉടൻ തന്നെ കപ്പലിലെ ക്യാപ്റ്റൻ റിയാസ് ‘മാൻ ഓവർബോർഡ്’ പ്രഖ്യാപിക്കുകയും കപ്പലിന്റെ വേഗത കുറച്ച് തിരിച്ച് ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കുകയും ചെയ്തു. പുലർച്ചെ 6.15 സമയമായതിനാൽ കാഴ്ച പരിധി കുറവായിരുന്നിട്ടും മറ്റ് കപ്പലുകൾക്കും കൊച്ചിൻ പോർട്ടിനും കൃത്യമായ വിവരങ്ങൾ കൈമാറി അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. കൃത്യം 6.20 ഓടെ യുവാവിനെ കണ്ടെത്തുകയും ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം റെസ്ക്യൂ ബോട്ട് താഴ്ത്തി കപ്പൽ ജീവനക്കാരുടെ സംഘം യുവാവിനടുത്തേക്ക് എത്തുകയും ചെയ്തു.

​രക്ഷപ്പെടാൻ വിസമ്മതിച്ച യുവാവിനെ ജീവനക്കാർ അനുനയിപ്പിച്ച് സാഹസികമായി ബോട്ടിലേക്ക് കയറ്റി 6.23 ഓടെ യാത്രക്കാരനെ കപ്പലിൽ തിരിച്ചെത്തിച്ചു. വെറും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഈ സങ്കീർണ്ണമായ ദൗത്യം പൂർത്തിയാക്കി 6.25 ന് കപ്പൽ വീണ്ടും യാത്ര തുടർന്നു. കപ്പലിലെ ജീവനക്കാർക്ക് കൃത്യമായി ലഭിക്കുന്ന സുരക്ഷാ പരിശീലനങ്ങളും (Safety Drills) മോക് ഡ്രില്ലുകളുമാണ് ഇത്രയും വേഗത്തിലും പ്രൊഫഷണലായും ഈ സാഹചര്യം കൈകാര്യം ചെയ്യാൻ സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ ഒരു വലിയ ജീവനഷ്ടം ഒഴിവാക്കി.

​രക്ഷപ്പെടുത്തിയ ശേഷം യുവാവിന്റെ കുടുംബവുമായി ക്യാപ്റ്റൻ സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന് കഴിഞ്ഞ മൂന്ന് ദിവസമായി മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെന്ന വിവരം പുറത്തറിയുന്നത്. യാത്രയ്ക്കിടെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളോ മാനസിക പ്രയാസങ്ങളോ ഉണ്ടായാൽ അത് കപ്പലിലെ ഉദ്യോഗസ്ഥരെയോ ഡോക്ടറെയോ പോലീസിനെയോ മുൻകൂട്ടി അറിയിക്കണമെന്ന് ക്യാപ്റ്റൻ റിയാസ് നിർദ്ദേശിച്ചു. കൃത്യസമയത്ത് ഇത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ ജീവൻ രക്ഷിക്കാനായതെന്നും, അർദ്ധരാത്രിയിലോ ആരുമില്ലാത്തപ്പോഴോ ആണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ വലിയ ദുരന്തമാകുമായിരുന്നുവെന്നും അദ്ദേഹം കുടുംബത്തെ ബോധ്യപ്പെടുത്തി.

​അതീവ ഗൗരവകരമായ സാഹചര്യത്തിൽ കപ്പലിലെ ക്യാപ്റ്റനും ജീവനക്കാരും കാണിച്ച പ്രൊഫഷണലിസത്തെയും ധീരതയെയും യാത്രക്കാരും നാട്ടുകാരും പ്രശംസിച്ചു. യുവാവിനെ സുരക്ഷിതമായി വീണ്ടെടുക്കുന്നതിൽ ജീവനക്കാർ കാണിച്ച കൃത്യനിഷ്ഠയും ഏകോപനവും സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ മികവാണ് തെളിയിക്കുന്നത്. കൊച്ചിയിലെത്തിയ ശേഷം യുവാവിന്റെ ആരോഗ്യം ഉറപ്പു വരുത്തുകയും കുടുംബത്തിന് കൈമാറുകയും ചെയ്തതായി കപ്പൽ ജീവനക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here