
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന ‘നോ വെഹിക്കിൾ ഡേ’ (വാഹനമില്ലാ ദിനം) ഉത്തരവ് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി മാറ്റിവെച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ലക്ഷദ്വീപ് ജില്ലാ കളക്ടറും ജനറൽ അഡ്മിനിസ്‌ട്രേഷൻ സെക്രട്ടറിയുമായ ഡോ. ആർ. ഗിരി ശങ്കർ ഐ.എ.എസ് പുറത്തിറക്കി. ഫെബ്രുവരി 17-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ (F.No.LD-23008/3/2026-GENL-GA-P) നടത്തിപ്പാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.

നേരത്തെ, ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ ലക്ഷദ്വീപ് സ്വദേശിയായ അഭിഭാഷകൻ കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. റംസാൻ മാസം പ്രമാണിച്ച് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച്, റംസാൻ കഴിയുന്നത് വരെ ഈ ഉത്തരവ് നടപ്പിലാക്കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. ഈ ഉറപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോൾ നടപടികൾ ഔദ്യോഗികമായി നിർത്തിവെച്ചിരിക്കുന്നത്.
ദ്വീപിലെ എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം കൈമാറിക്കഴിഞ്ഞു. ഇതോടെ റംസാൻ കാലയളവിലും തുടർന്നുള്ള അറിയിപ്പ് ഉണ്ടാകുന്നത് വരെയും വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നിലവിലുണ്ടാകില്ല.
















