
അഗത്തി: നൂറുകണക്കിന് വിദ്യാർത്ഥികൾ പഠനം നടത്തി കൊണ്ടിരുന്ന ജൂനിയർ ബേസിക് സ്കൂൾ അഗത്തി (സൗത്ത്) അടച്ചു പൂട്ടിയതിനെതിരെ അഗത്തിയിൽ ജനകീയ പ്രതിഷേധം. കഴിഞ്ഞ അവധിക്കാലത്താണ് അഗത്തി സൗത്ത് ജൂനിയർ ബേസിക് സ്കൂൾ, ആന്ത്രോത്ത് മേച്ചേരി ജൂനിയർ ബേസിക് സ്കൂൾ എന്നീ സ്കൂളുകൾ അടച്ചു പൂട്ടി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ ഉത്തരവിറക്കിയത്.
വേനലവധി കഴിഞ്ഞ് തിങ്കളാഴ്ചയാണ് സ്കൂളുകൾ വീണ്ടും തുറന്നത്. അന്നു മുതൽ അഗത്തിയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും കൂട്ടത്തോടെ സ്കൂളിൽ എത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്. ഇന്ന് നടന്ന പ്രതിഷേധത്തിനിടെ രക്ഷിതാക്കളായ സ്ത്രീകളോട് അഗത്തി പോലീസ് അപമര്യാദയായി പെരുമാറിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വനിതാ പൊലീസിന്റെ അസാന്നിധ്യത്തിലാണ് സ്ത്രീകളായ സമരക്കാരെ പോലീസ് നേരിട്ടത് എന്നും ആക്ഷേപമുണ്ട്.
ആന്ത്രോത്ത് ദ്വീപിലും രക്ഷിതാക്കൾ ഒറ്റയ്ക്കും കൂട്ടമായും എത്തി സ്കൂൾ അടച്ചു പൂട്ടിയതിനെതിരെ അവരുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങൾ ലംഘിക്കുന്ന ഭരണകൂട നീക്കം അവസാനിപ്പിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.
