
കവരത്തി: കടലിൽ മത്സ്യബന്ധനത്തിനുപോയ ബോട്ടിൽ വെച്ച് നെഞ്ചുവേദന വന്നയാളെ രക്ഷിച്ച് കവരത്തിയിൽ എത്തിച്ച് തിലാക്കം ടാങ്കർ കപ്പൽ ജീവനക്കാർ. അല്ലേലൂയ എന്ന ഫിഷിംഗ് ബോട്ടിൽ ഒരാൾക്ക് നെഞ്ചു വേദന വരികയും ഉടനെ ബോട്ടിന് സമീപത്തുകൂടെ കടന്നു പോയ സൗവാൻ എന്ന യാത്രാ കപ്പലിൽ സഹായം അഭ്യർത്ഥിക്കുകയും ചെയ്തെങ്കിലും സഹായം ലഭ്യമായില്ല. കൂടാതെ നേവിയെയും കോസ്റ്റ് ഗാർഡിനേയും വിവരമറിയിച്ചെങ്കിലും തൊട്ടടുത്ത് ഉണ്ടായിരുന്ന തിലാക്കം ടാങ്കർ ബോട്ടിന് സമീപത്തേക്ക് എത്തുകയായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് തിലാക്കം ടാങ്കർ ജീവനക്കാർ ചേർന്ന് ബോട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മത്സ്യബന്ധന തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത്.

ബോട്ടിൽ നിന്നും സഹായ അഭ്യർത്ഥന വിളിച്ചറിയിച്ച ഉടനെ കപ്പൽ ബോട്ടിനെ ലക്ഷ്യമാക്കി നീങ്ങുകയും കപ്പലിലെ ചീഫ് ഓഫീസറിന്റെയും മെഡിക്കൽ ടീമിന്റെയും നേതൃത്ത്വത്തിൽ രോഗിക്ക് ഉടനടി ആവശ്യമായ മെഡിക്കൽ സേവനങ്ങൾ നൽകുകയും ജീവൻ രക്ഷിക്കുകയുമായിരുന്നു. ഈ സമയത്തെല്ലാം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കാൻ ശ്രമിച്ചിട്ടും ആവശ്യമുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല എന്ന് ആക്ഷേപമുണ്ട്. എന്നാൽ തങ്ങൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് എന്ന് തിലാക്കം ബാർജ്ജിൽ നിന്നും അറിയിച്ചതിനാൽ ആണ് നേവിയും കോസ്റ്റ് ഗാർഡും ഉൾപ്പെടെ എത്താതിരുന്നത് എന്നാണ് അറിയുന്നത്. എന്നാൽ ഇതേ സമയം ഒരു വെസൽ ബോട്ടിനെ മറികടന്നു പോകുകയുണ്ടായി. അവരും സഹായം നൽകിയില്ല എന്ന് ബോട്ട് ജീവനക്കാർ പറയുന്നു.
ബോട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മത്സ്യബന്ധന തൊഴിലാളിക്ക് അടിയന്തര സഹായം നൽകിയ ശേഷം ബോട്ട് കവരത്തിയിൽ എത്തിച്ചു. തുറമുഖ വകുപ്പിലേയും ഫിഷറീസ് വകുപ്പിലേയും ഉദ്യോഗസ്ഥർ ചേർന്ന് ജെട്ടിയിൽ അല്ലേലൂയ ബോട്ടിലെ ജീവനക്കാരെ സ്വീകരിക്കുകയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിൽസകൾ നൽകുകയും ചെയ്തു. ശേഷം അവരെ സുരക്ഷിതമായി കൊച്ചിയിലേക്ക് യാത്രയാക്കി.
