
കവരത്തി: ലക്ഷദ്വീപിലെ വിവിധ പൊതു ആവശ്യങ്ങൾക്കായി റവന്യൂ വകുപ്പ് വലിയ തോതിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി വ്യക്തമാക്കുന്ന ഔദ്യോഗിക പ്രാഥമിക വിജ്ഞാപനം (Preliminary Notification) ലാൻഡ് അക്വിസിഷൻ കളക്ടർ പുറത്തുവിട്ടു. 2013-ലെ RFCTLARR ആക്ട് സെക്ഷൻ 11(1) പ്രകാരമാണ് കവരത്തിയിലെ കളക്ടറേറ്റ് റവന്യൂ വകുപ്പ് ഈ ഉത്തരവുകൾ ഇറക്കിയിരിക്കുന്നത്. അഗത്തി, കവരത്തി എന്നീ ദ്വീപുകളിലായി വിവിധ വികസന പദ്ധതികൾക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് ലാൻഡ് അക്വിസിഷൻ കളക്ടർ അവിനാഷ് സിംഗ് വിജ്ഞാപനത്തിലൂടെ അറിയിച്ചു. എന്നാൽ, ജനസാന്ദ്രതയേറിയ ഈ ദ്വീപുകളിൽ നിന്ന് ഒട്ടനവധി കുടുംബങ്ങളെ സ്വന്തം കിടപ്പാടങ്ങളിൽ നിന്നും പുരയിടങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കുന്ന ഈ വൻ നീക്കം തദ്ദേശവാസികൾക്കിടയിൽ കനത്ത ഭീതിക്കും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. ഇതിനോടകം തന്നെ ജനങ്ങൾ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.

അഗത്തി ദ്വീപിലെ അഗത്തി വില്ലേജിൽ രണ്ട് പ്രധാന പദ്ധതികൾക്കായിട്ടാണ് വൻതോതിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അഗത്തിയുടെ പടിഞ്ഞാറ് ഭാഗത്ത് (Western Side) ബീച്ച് ഫ്രണ്ട് സൗകര്യങ്ങളുടെ വികസനത്തിനും ബീച്ച് പെരിഫറൽ റോഡ് നിർമ്മാണത്തിനുമായി 4.2940 ഹെക്ടർ (ഏകദേശം 42,940 ചതുരശ്ര മീറ്റർ) ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഈ ഭാഗത്തുനിന്ന് മാത്രം ജനങ്ങളുടെ ഉപജീവനമാർഗ്ഗമായ 1507 തെങ്ങുകൾ, 12 ചീരാണി മരങ്ങൾ, 10 ശബൂക്ക് മരങ്ങൾ എന്നിവയും ഒപ്പം 4 പാർപ്പിടങ്ങൾ, 4 കന്നുകാലി തൊഴുത്തുകൾ, 17 ഷെഡുകൾ, 5 ബോട്ട് ഷെഡുകൾ, 12 മാസ്സ് ഫ്രെയിമുകൾ, 2 റിസോർട്ടുകൾ, 2 മസ്ജിദുകൾ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, ഇതേ ആവശ്യങ്ങൾക്കായി അഗത്തിയുടെ കിഴക്ക് ഭാഗത്തുനിന്നും (Eastern Side) 7.8419 ഹെക്ടർ (78,419 ചതുരശ്ര മീറ്റർ) ഭൂമി കൂടി ഏറ്റെടുക്കാൻ ഭരണകൂടം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
ഭരണകൂടത്തിന്റെ ആസ്ഥാനമായ കവരത്തി ദ്വീപിലും വിജ്ഞാപനപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കവരത്തി വില്ലേജിൽ ലക്ഷദ്വീപ് ഹൗസ്, അതിന്റെ അനെക്സ് (രാജ് നിവാസ്) എന്നിവയുടെ നിർമ്മാണത്തിനും, ഇവിടങ്ങളിലേക്കുള്ള കണക്റ്റിങ് റോഡ് വികസനത്തിനുമായി 0.7665 ഹെക്ടർ (7,665 ചതുരശ്ര മീറ്റർ) ഭൂമിയാണ് ഏറ്റെടുക്കുന്നത്. തലമുറകളായി ദ്വീപുകാർ താമസിക്കുന്ന വീടുകളും ആരാധനാലയങ്ങളും റിസോർട്ടുകളും കൃഷിയിടങ്ങളും വലിയ തോതിൽ നഷ്ടപ്പെടുന്ന ഈ പദ്ധതികൾക്കെതിരെ തദ്ദേശവാസികളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദ്വീപുകൾ പോലെ അതിപരിമിതമായ ഭൂപ്രദേശമുള്ള ഒരിടത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചാൽ അവർക്ക് അനുയോജ്യമായ പുനരധിവാസം എങ്ങനെ സാധ്യമാകും എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളോ എതിർപ്പുകളോ ഉള്ള താല്പര്യമുള്ള വ്യക്തികൾക്ക്, ഈ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 60 ദിവസത്തിനകം ലാൻഡ് അക്വിസിഷൻ കളക്ടർക്ക് രേഖാമൂലം പരാതി സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ പ്ലാൻ പ്രവൃത്തി ദിവസങ്ങളിൽ അഗത്തിയിലെയും കവരത്തിയിലെയും ഡെപ്യൂട്ടി കളക്ടർ അല്ലെങ്കിൽ കളക്ടർ ഓഫീസുകളിൽ പരിശോധനയ്ക്കായി ലഭ്യമാണ്. അതേസമയം, വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ കളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ഈ ഭൂമികളിൽ യാതൊരുവിധ ക്രയവിക്രയങ്ങളോ വിൽപനയോ പുതിയ ബാധ്യതകളോ ഉണ്ടാക്കാൻ പാടുള്ളതല്ലെന്നും ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്.
















